തിരുവനന്തപുരം:. മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ. ആഭ്യന്തര വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനകൾക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടിനും പിന്നാലെയാണ് സർക്കാരിന്റെ നിർണായക നടപടി.
നവകേരള സദസ്സിനിടെ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിലാണ് എഡിജിപിയുടെ നേതൃത്വത്തിൽ കേസ് ഡയറി തിരുത്താനും അന്വേഷണം അട്ടിമറിക്കാനും ശ്രമം നടന്നതായി കണ്ടെത്തിയത്.
അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തലുകൾ:
*കേസ് ഡയറി തിരുത്തി:. അന്വേഷണ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി രേഖകളിൽ തിരുത്തലുകൾ വരുത്താൻ സമ്മർദ്ദം ചെലുത്തി.
* കീഴുദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ:* എഡിജിപിയുടെ പൂർണ അറിവോടെ അദ്ദേഹത്തിന്റെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐമാർ ചേർന്ന് വ്യാജ രേഖകൾ ഉണ്ടാക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി മുൻ അന്വേഷണ ഉദ്യോഗസ്ഥർ മൊഴി നൽകി.
*സ്ഥാനക്കയറ്റം തടഞ്ഞു:
ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് എം.ആർ. അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകൾ പുറത്തുവന്നതും സസ്പെൻഷൻ നടപടിയുണ്ടായതും.
തനിക്ക് കൂടുതൽ വിശദീകരണം നൽകാൻ സമയം വേണമെന്ന് എഡിജിപി ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഇത് തള്ളിക്കളയുകയും അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയുമായിരുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് എഡിജിപിയെ സസ്പെൻഡ് ചെയ്തുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
സംഭവത്തിൽ ഉൾപ്പെട്ട മറ്റു ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെയും കൂടുതൽ വകുപ്പുതല അന്വേഷണത്തിനും നടപടികൾക്കും സാധ്യതയുണ്ട്.