തിരുവനന്തപുരം: ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയായ ‘യൂ ഹബ്ബ് തിരുവനന്തപുരത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം ടെക്നോപാർക്കിൽ വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി മറ്റ് വിശിഷ്ടാതിഥികളോടൊപ്പം നിർവ്വഹിച്ചു. കേരളത്തിലുടനീളം ഹൈലൈറ്റ് ഗ്രൂപ്പ് നടത്തിവരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം, 300 കോടി രൂപ ചെലവിൽ ഒരുങ്ങുന്ന ഈ പദ്ധതി സംസ്ഥാനത്തെ ഐടി അടിസ്ഥാന സൗകര്യ വികസന മേഖലയെ പാടെ മാറ്റിമറിക്കും. കൂടാതെ, അയ്യായിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയ്ക്ക് ഇത് വൻ കുതിപ്പേകും.
“ടെക്നോളജിയുടെയും നവീകരണത്തിന്റെയും പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള കേരളത്തിന്റെ യാത്രയിൽ സുപ്രധാന നാഴികക്കല്ലാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ‘യൂ ഹബ്ബ് തിരുവനന്തപുരം . ടെക്നോപാർക്കിൽ ‘യൂ’-മായി സഹകരിച്ച് വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡഡ് ഐടി വർക്ക് സ്പേസ്, നമ്മുടെ സംസ്ഥാനത്തിലുള്ള ആഗോള ബ്രാൻഡുകളുടെ ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ പദ്ധതി 5,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കേരളത്തിന്റെ ഐടി, എഐ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. ഈ ചുവടുവെപ്പിന് ഹൈലൈറ്റ് ഗ്രൂപ്പിനെ അഭിനന്ദിക്കുകയും ഇതിന്റെ എല്ലാ വിജയങ്ങൾക്കുമായി ആശംസകൾ നേരുകയും ചെയ്യുന്നു.” വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹൈലൈറ്റ് ഗ്രൂപ്പിന്റെ ‘യൂ ഹബ്ബ് തിരുവനന്തപുരം’ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം കേരളത്തിന്റെ ഐടി വ്യവസായ മേഖലയെ സംബന്ധിച്ച് ചരിത്രപരമായ ഒരു ചുവടുവെപ്പാണന്ന് ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ് പറഞ്ഞു. വിപണിയിൽ പ്രീമിയം ഐടി സ്പേസുകൾക്ക് എക്കാലത്തെയും ഉയർന്ന ഡിമാൻഡുള്ള ഈ അനുകൂല സാഹചര്യത്തിലാണ് 5.37 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രീമിയം ഗ്രേഡ്-എ ഐടി സ്പേസ് ഇവിടേക്ക് കടന്നുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ളതും നിർണ്ണായകവുമായ മേഖലയാണ് ഐടി. മികച്ച പ്രതിഭകളും ശരിയായ മനുഷ്യവിഭവശേഷിയും നമുക്കുണ്ട്, എന്നാൽ ആഗോള കമ്പനികൾക്ക് ഇവിടെ സാന്നിധ്യമറിയിക്കാൻ ആവശ്യമായ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടെയോ ഗ്രേഡ്-എ സ്പേസുകളുടെയോ കുറവുണ്ട്. അന്താരാഷ്ട്ര കമ്പനികൾ ആഗ്രഹിക്കുന്ന നിലവാരത്തിലുള്ള ഈ കുറവ് പരിഹരിക്കുകയും അവർക്ക് ആവശ്യമുള്ളത് കൃത്യമായി ഒരുക്കുകയുമാണ് ഹൈലൈറ്റിന്റെ പ്രധാന ലക്ഷ്യം,” എന്ന് ചടങ്ങിൽ സംസാരിക്കവേ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് വ്യക്തമാക്കി.
ആഗോള ബ്രാൻഡുകളായ ‘യൂ’ (YOO), ‘ഐഡബ്ല്യുജി’ (IWG) എന്നിവരുമായി കൈകോർത്തുകൊണ്ട് പ്രീമിയം വർക്ക്സ്പേസ് രംഗത്ത് ഒരു പുതിയ വിപ്ലവത്തിനാണ് യൂ ഹബ്ബ് തിരുവനന്തപുരം തുടക്കം കുറിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ‘യൂ’ ബ്രാൻഡഡ് ഐടി പാർക്കാണിത് മാത്രമല്ല, ആഗോളതലത്തിൽ തന്നെ ‘യൂ’ ബ്രാൻഡിന് കീഴിൽ വരുന്ന ആദ്യത്തെ ഐടി പ്രൊജക്റ്റാണിത്. ഇതിലൂടെ കമ്പനിയുടെ അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയ ലക്ഷ്വറി ഡിസൈൻ ശൈലി ആദ്യമായി സാങ്കേതിക അടിസ്ഥാന സൗകര്യ മേഖലയിലേക്ക് എത്തുകയാണ്. കൂടാതെ, ഫ്ലെക്സിബിൾ-ഹൈബ്രിഡ് വർക്ക്സ്പേസ് രംഗത്തെ ഐഡബ്ല്യുജിയുടെ ആഗോള വൈദഗ്ധ്യം കൂടി ഒത്തുചേരുന്നതോടെ, ആധുനിക സംരംഭങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ഫ്യൂച്ചർ-റെഡി ബിസിനസ്സ് കേന്ദ്രമായി ഇത് മാറും.
1.88 ഏക്കർ ഭൂമിയിൽ ഏകദേശം 5.37 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഈ പ്രൊജക്റ്റിൽ ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ, രണ്ട് നിലകളിലായുള്ള പാർക്കിംഗ് ഏരിയ, കൂടാതെ 15 പ്രീമിയം ഓഫീസ് നിലകൾ എന്നിവ ഉണ്ടായിരിക്കും. ആഗോള കമ്പനികൾ, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ, മുൻനിര സാങ്കേതിക കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, വളർന്നു വരുന്ന ഡിജിറ്റൽ സംരംഭങ്ങൾ എന്നിവരെ ആകർഷിക്കാൻ തക്കവണ്ണമാണ് ഈ ലോകോത്തര കൊമേഴ്സ്യൽ ഇക്കോസിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദ നിർമ്മാണത്തിലും ഈ പ്രൊജക്റ്റ് ഒരു പുതിയ മാതൃകയാണ്. യു.എസ്. ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ ഏറ്റവും ഉയർന്ന പരിസ്ഥിതി സൗഹൃദ സർട്ടിഫിക്കേഷനായ ‘ ലീഡ് പ്ലാറ്റിനം ലെവൽ’ (v4.1 BD+C) യൂ ഹബ്ബ് തിരുവനന്തപുരത്തിന് ഇതിനോടകം തന്നെ ലഭിച്ചുകഴിഞ്ഞു.
ചടങ്ങിൽ വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി തിരൂരങ്ങാടി എം.എൽ.എ പി. എം. എ. സമീർ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ്, ടെക്നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ ഐഎഎസ്, കെ.എസ്.ഐ.ടി.ഐ.എൽ മാനേജിങ് ഡയറക്ടർ സന്തോഷ് ബാബു ഐഎഎസ്, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി, മുൻ ടെക്നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട.), ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ, ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് പ്രോപ്പർട്ടീസ് സി.ഇ.ഒ ഷഫീഖ് പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.