ലോക ഫുട്ബോളിന്റെ ചരിത്രപുസ്തകങ്ങളിൽ ഒരിടത്ത് സങ്കടത്തിന്റെ ഒരു ഇന്ത്യൻ മുദ്രയുണ്ട്. പച്ചപ്പുൽമൈതാനങ്ങളിൽ വിയർപ്പൊഴുക്കാതെ, ഒരൊറ്റ കളി പോലും ജയിക്കാതെ ഒരു രാജ്യം ലോകകപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക. എന്നാൽ, ചരിത്രം താലത്തിൽ വെച്ചുനീട്ടിയ ആ സുവർണ്ണാവസരം തൊട്ടുമുന്നിൽ വെച്ച് ഉപേക്ഷിക്കേണ്ടി വരിക. കേൾക്കുമ്പോൾ ഒരു ഫുട്ബോൾ കഥയിലെ അതിശയോക്തിയെന്ന് തോന്നാമെങ്കിലും, 1950-ലെ ബ്രസീൽ ലോകകപ്പിന്റെ പടിവാതിൽക്കൽ വെച്ച് ഭാരതീയർക്ക് സംഭവിച്ചത് ഇതായിരുന്നു. അന്ന് ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിലേക്ക് ഇന്ത്യക്ക് നേരിട്ട് പ്രവേശനമുണ്ടായിരുന്നു. വിമാന ടിക്കറ്റുകൾ വരെ തയ്യാറായ ഒരു ഘട്ടത്തിൽ നിന്നാണ് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിച്ച ആ പിന്മാറ്റം സംഭവിച്ചത്.
അക്കാലത്ത് ഏഷ്യൻ മേഖലയിൽ നിന്ന് യോഗ്യതാ മത്സരങ്ങൾ കളിക്കാൻ ഇന്ത്യക്കൊപ്പം ഫിലിപ്പീൻസും ഇന്തോനേഷ്യയും ബർമ്മയുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പലവിധ ആഭ്യന്തര, സാമ്പത്തിക പ്രതിസന്ധികൾ കാരണം ഈ രാജ്യങ്ങളെല്ലാം ഒന്നൊന്നായി പിന്മാറി. ഇതോടെ ഏഷ്യയിൽ നിന്ന് ഗ്രൂപ്പിൽ ബാക്കിയായ ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായി മാറി. കളിമുറ്റത്ത് പന്തുരുളും മുൻപ് തന്നെ ഇന്ത്യ ബ്രസീലിലേക്ക് യോഗ്യത നേടി. എന്നാൽ, ബൂട്ടിടാതെ നഗ്നപാദരായി കളിക്കാൻ ഫിഫ അനുവദിക്കാത്തതുകൊണ്ടാണ് ഇന്ത്യ പിന്മാറിയതെന്ന ഒരു കഥ പിൽക്കാലത്ത് ജനപ്രിയമായി പ്രചരിച്ചിരുന്നു. എന്നാൽ ചരിത്രരേഖകൾ പരിശോധിക്കുമ്പോൾ ആ പിന്മാറ്റത്തിന് പിന്നിൽ ഭരണപരമായ അനാസ്ഥയുടെയും മാറിമറിഞ്ഞ മുൻഗണനകളുടെയും കഥയാണ് കാണാൻ കഴിയുക.
യഥാർത്ഥത്തിൽ അക്കാലത്ത് അഖീലന്ത്യാ ഫുട്ബോൾ ഫെഡറേഷന് ലോകകപ്പിന്റെ വലുപ്പത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. ഒളിമ്പിക്സിനെയാണ് അന്ന് ഇന്ത്യൻ അധികൃതർ ഏറ്റവും വലിയ കായികമാമാങ്കമായി കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ദൂരെയുള്ള ബ്രസീലിലേക്ക് വലിയൊരു ടീമിനെ അയക്കാനുള്ള യാത്രാച്ചെലവും മറ്റ് സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കാൻ അധികൃതർ മടിച്ചു. ഫിഫ യാത്രാച്ചെലവുകൾ വഹിക്കാമെന്ന് ഒടുവിൽ വാഗ്ദാനം ചെയ്തെങ്കിലും, ടീം തെരഞ്ഞെടുപ്പിലെ കാലതാമസവും വിദേശയാത്രയ്ക്കുള്ള അനുമതികൾ കൃത്യസമയത്ത് ലഭിക്കാത്തതും ഇന്ത്യയുടെ ബ്രസീൽ യാത്രയ്ക്ക് വില്ലനായി. കളിക്കളത്തിൽ കാൽപന്തുകളിയുടെ രാജാക്കന്മാരോട് മുട്ടിനിൽക്കാൻ പോന്ന പ്രതിഭകൾ അന്ന് ഇന്ത്യക്കുണ്ടായിരുന്നു. സെയിൽ മന്നയെന്ന നായകന്റെ നേതൃത്വത്തിൽ ബൂട്ടില്ലാതെയും പന്തുതട്ടാൻ കെൽപ്പുള്ള ഒരു സുവർണ്ണ തലമുറയായിരുന്നു അത്. ഷെഹൂ മേവാലാലും, പിന്നീട് വന്ന പി.കെ. ബാനർജിയും ചുനി ഗോസ്വാമിയും അടങ്ങുന്ന ആ സംഘം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശക്തികളായിരുന്നു. മലയാളി ഫുട്ബോളിന്റെ പെരുമ ഉയർത്തിയ ഒളിമ്പ്യൻ റഹ്മാനും കോട്ടയം സാലിഹുമൊക്കെ ഈ സുവർണ്ണ കാലഘട്ടത്തിന്റെ പ്രതിനിധികളായിരുന്നു.
ഇതുവരെ ഒരു ഇന്ത്യക്കാരനും ലോകകപ്പിന്റെ പ്രധാന വേദിയിൽ കളിച്ചിട്ടില്ലെങ്കിലും, യോഗ്യതാ റൗണ്ടുകളിലെ കഠിനമായ പോരാട്ടങ്ങളിലൂടെ ഇന്ത്യ പലതവണ കടന്നുപോയിട്ടുണ്ട്. അന്ന് നഷ്ടപ്പെട്ടുപോയ ആ മാരക്കാന സ്വപ്നം ഒരു വലിയ പാഠമായി ഇന്നും ഇന്ത്യൻ ഫുട്ബോളിന്റെ നെഞ്ചിലുണ്ട്. സുനിലിനും കൂട്ടർക്കും ശേഷം വരുന്ന പുതിയ തലമുറ, അന്ന് നഷ്ടപ്പെട്ട ആ നീലക്കുപ്പായത്തിന്റെ പ്രൗഢി വീണ്ടെടുക്കാനും ലോകകപ്പ് വേദിയിൽ ഇന്ത്യൻ ദേശീയഗാനം മുഴക്കാനുമുള്ള വലിയ ആഗ്രഹത്തോടെയാണ് ഓരോ ദിവസവും ബൂട്ടു കെട്ടുന്നത്.
രഞ്ജിത്ത് എം നിലമ്പൂർ