കോട്ടയം..എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി നടൻ മമ്മൂട്ടി. മലയാളത്തിന്റെ പ്രിയ സൂപ്പർതാരം മമ്മൂട്ടിയെ ഓണററി ഡോക്ടറേറ്റ് (ഡി.ലിറ്റ്) നൽകി ആദരിച്ച് മഹാത്മാഗാന്ധി സർവകലാശാല. സർവകലാശാല ആസ്ഥാനത്ത് നടന്ന ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങിൽ വെച്ച് ചാൻസലർ കൂടിയായ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ബഹുമതി സമ്മാനിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഈ ആദരം നൽകിയത്. ചടങ്ങിൽ പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം. ജോൺ ഉൾപ്പെടെയുള്ള പ്രമുഖർ സന്നിഹിതരായിരുന്നു.
ലഭിച്ച പുരസ്കാരം സിനിമാ മേഖലയ്ക്ക് സമർപ്പിക്കുന്നുവെന്ന് മമ്മൂട്ടി ചടങ്ങിൽ പറഞ്ഞു. “തന്റെ പിതാവ് തന്നെ ഒരു ഡോക്ടർ ആയി കാണാൻ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ ചികിത്സിക്കാത്ത ഡോക്ടർ ആകാൻ മൂന്ന് തവണ തനിക്ക് സാധിച്ചുവെന്നും” മമ്മൂട്ടി നർമ്മബോധത്തോടെ ഓർത്തു. ഇത് മമ്മൂട്ടിക്ക് ലഭിക്കുന്ന മൂന്നാമത്തെ ഓണററി ഡോക്ടറേറ്റാണ്. നേരത്തെ കേരള സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും ഡി.ലിറ്റ് ബിരുദം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
മമ്മൂട്ടിയെ കൂടാതെ മറ്റ് രണ്ട് പ്രതിഭകൾക്കും സർവകലാശാല ഇതേ ചടങ്ങിൽ ആദരവ് നൽകി. പ്രശസ്ത നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് ഡോക്ടർ ഓഫ് ലെറ്റേഴ്‌സും (ഡി.ലിറ്റ്), പ്രമുഖ വാസ്‌കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസും (ഡി.എസ്‌സി) ഗവർണർ സമ്മാനിച്ചു. കല, സാംസ്കാരിക, വൈദ്യശാസ്ത്ര രംഗങ്ങളിലെ ഇവരുടെ സമാനതകളില്ലാത്ത സംഭാവനകളെ മുൻനിർത്തിയാണ് സർവകലാശാല ഈ പ്രത്യേക കോൺവൊക്കേഷൻ സംഘടിപ്പിച്ചത്