ചെർപ്പുളശ്ശേരി/തൂത: മെയ് 11 ന് കാളവേലയും മെയ് 12 ന് പൂരവും.. തൂതപൂരത്തിന്റെ ആഘോഷ തിരക്കിൽ ഇത്തവണയും മാരായമംഗലം കുളപ്പട ഒറവകിഴായിൽ സൈതലവി ഹാജിയുടെ മധുരക്കച്ചവടം. പൊടിപൊടിക്കുന്നുണ്ട്. നാല് പതിറ്റാണ്ടിലേറെയായി തൂതപൂരപ്പറമ്പിൽ സജീവമായ ഹാജിയുടെ സ്റ്റാൾ പൂരം കാണാനെത്തുന്നവരുടെ സ്ഥിരം ആശ്രയകേന്ദ്രമായി മാറിയിരിക്കുകയാണ്.
ഹൽവ, ജിലേബി തുടങ്ങി വിവിധ മധുരപലഹാരങ്ങളുമായി എത്തുന്ന ഹാജിക്ക് കുടുംബാംഗങ്ങളും ഈ വർഷം ഒപ്പമുണ്ട്. ദുബായിൽ ജോലി ചെയ്യുന്ന മകൻ ഷൗക്കത്ത്അലി.ഒ.കെ പ്രത്യേകമായി ലീവ് എടുത്ത് ഉപ്പയെ സഹായിക്കാൻ നാട്ടിലെത്തിയിട്ടുണ്ട്. മകൻ ഷെരീഫിനൊപ്പം പുവാത്താണിയിൽ “കേരള സ്റ്റോർ” എന്ന സൂപ്പർമാർക്കറ്റ് നടത്തുന്ന ഷെരീഫും , ഒഴിവുസമയങ്ങളിൽ പൂരക്കച്ചവടത്തിന് കൈത്താങ്ങാകുന്നതായും കുടുംബാംഗങ്ങൾ അറിയിച്ചു.
മരുമകൻ അബ്ദുൽ സലാം, ദുബായിൽ ജോലി ചെയ്യുന്ന പേരക്കുട്ടി അജ്മൽ , അളിയൻ അഷറഫ് കെ.പി പാറൽ എന്നിവരും പൂരക്കച്ചവടത്തിന്റെ ഭാഗമായെത്തിയിട്ടുണ്ട്. കൂടാതെ ബഷീർ.സി കുളപ്പട, മുസ്ഥഫ.കെ കുളപ്പട എന്നിവരും സഹായികളായി ഒപ്പമുണ്ട്.
“പൂരം വന്നാൽ സൈതലവി ഹാജിയുടെ മധുരം വാങ്ങണം” എന്നതാണ് ഇന്നും നിരവധി പേരുടെ പതിവ്. പഴയ രുചിയും സ്നേഹവും കൈവിടാതെ തൂതപൂരത്തിന്റെ മധുര ഓർമ്മകൾ നിലനിർത്തുകയാണ് ഈ കുടുംബം.