ന്യൂസ് ഡസ്ക് :യുദ്ധത്തിന്റെ ഇടയിൽ ചെറിയൊരു പ്രതീക്ഷയുടെ സൂചനയായി, അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെ “ബന്ധപ്പെടൽ” നടന്നതായി ഇറാനിയൻ ഉറവിടത്തെ ഉ ദ്ധരിച്ച് യു എസ് മാധ്യമം സി എൻ എൻ റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ “സ്ഥിരതയുള്ള” നിർദേശങ്ങൾ മുന്നോട്ട് വന്നാൽ അത് കേൾക്കാൻ ഇറാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.
വാഷിങ്ടൺ ആരംഭിച്ച ഇടപെടലിന്റെ ഭാഗമായി ഇടനിലക്കാരുടെ വഴി സന്ദേശങ്ങൾ കൈമാറിയതായും, എന്നാൽ ഇത് ഇപ്പോഴും ഔദ്യോഗിക ചർച്ചകളുടെ തലത്തിലേക്ക് എത്തിയിട്ടില്ലെന്നും സി എൻ എൻ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ഒരു പൊരുത്തം കണ്ടെത്താനാകുമോ എന്ന അന്വേഷണ ഘട്ടത്തിലാണ് ഇപ്പോഴത്തെ നീക്കങ്ങൾ.
വെടിനിർത്തലിൽ മാത്രം ഒതുങ്ങാതെ, യുഎസും ഇറാനും തമ്മിലുള്ള സംഘർഷം പൂർണമായി അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ കരാറാണ് പരിഗണനയിൽ ഉള്ളതെന്ന് സി എൻ എൻ സൂചിപ്പിച്ചു. ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രായോഗിക നിർദേശങ്ങൾ വന്നാൽ അവ പരിശോധിക്കാൻ തേഹ്‌റാൻ സന്നദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ലെന്ന് ഉറപ്പ് നൽകാൻ തയ്യാറാണെങ്കിലും, സമാധാനപരമായ ആണവ സാങ്കേതികവിദ്യയുടെ ഉപയോഗാവകാശം വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കി. അതോടൊപ്പം, രാജ്യത്തിന് മേൽ ഏർപ്പെടുത്തിയ എല്ലാ ഉപരോധങ്ങളും നീക്കണമെന്ന ആവശ്യവും ഇറാൻ ആവർത്തിച്ചതായും റിപ്പോർട്ട് ഉണ്ട്.