പാലക്കാട്. സിപിഐഎമ്മിന് തലവേദനയായി വിമത ശല്യം ജില്ലയിൽ രൂക്ഷമാകുന്നു. ഇത് സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കും എന്നാണ് വിമത നേതാക്കൾ അവകാശപ്പെടുന്നത്. മാർച്ച് അഞ്ചിന് പാലക്കാട് പാർവതി കല്യാണമണ്ഡപത്തിൽ ആദ്യ യോഗം ചേരും. ചെർപ്പുളശ്ശേരിയിലെ മുതിർന്ന നേതാവിന്റെ മകനടക്കം ഈ യോഗത്തിൽ പങ്കെടുക്കും എന്നാണ് സൂചന. മാത്രമല്ല ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കൽ കമ്മിറ്റികളുടെയും ബ്രാഞ്ച് കമ്മിറ്റികളിലും 500ലധികം പേർ ഇത്തരത്തിൽ വിമതരായി നിലകൊള്ളുന്നുണ്ട് എന്ന് വിമത നേതാക്കൾ അവകാശപ്പെടുന്നു. പി കെ ശശിയെ അനുകൂലിക്കുന്ന ആളുകളാണ് ഇത്തരത്തിൽ ചേരിതിരിഞ്ഞ് പാർട്ടിക്കെതിരായി രംഗത്തിറങ്ങുന്നത്. പി കെ ശശിയെ പോലുള്ള വികസനത്തിന്റെ വിജയശില്പികൾ പാർട്ടിയിൽ അനഭിമതരായതിന്റെ കാരണങ്ങൾ തേടുന്നതിലപ്പുറം പാർട്ടിയെ ചെറുത്തു തോൽപ്പിച്ചു കൊണ്ട് ഭരണം കയ്യാളുക എന്ന ഫോർമുലയാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ പി കെ ശശിയെ ഷോർണൂരിൽ മത്സരിപ്പിക്കാനാണ് ഇവർ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചളവറ, നെല്ലായ, വല്ലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ എല്ലാം തന്നെ വിമത ശല്യം കാരണം പാർട്ടിക്ക് ഭരണം വരെ നഷ്ടപ്പെടുകയുണ്ടായി. ചുരുക്കത്തിൽ അസംബ്ലി തെരഞ്ഞെടുപ്പിൽ ശശിതരംഗം ജില്ലയിൽ ഉടനീളം ആഞ്ഞടിക്കും എന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. അവസാനനിമിഷം പി കെ ശശി യോഗത്തിൽ പങ്കെടുക്കുമെന്നു തന്നെയാണ് വിമത നേതാക്കൾ പറയുന്നത്. ഏതായാലും മാർച്ച് അഞ്ചിനു ശേഷം പാലക്കാട് ജില്ലയിൽ മാത്രമല്ല സംസ്ഥാനത്തുടനീളം സിപിഐഎമ്മിനോടുള്ള എതിർപ്പുകൾ മറനീക്കി പുറത്തു വരും എന്നാണ് നേതാക്കൾ പറയുന്നത്.