തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പരിസരത്ത് 500 ലധികം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവത്തിൽ നഷ്ടപരിഹാര തുക റെയിൽവേയുടെ ഭാഗത്തിൽ നിന്ന് അനുവദിക്കുവാൻ യാതൊരു നടപടിയും ഇല്ലെന്നുള്ള പരാതിയിൽ നാല് ആഴ്ചക്കകം റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നല്കിയ പരാതിയിലാണ് കമ്മീഷൻ അംഗം വി ഗീത റെയിൽവേയോട് റിപ്പോർട്ട് തേടിയത്.

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ടുവീലർ പാർക്കിങ് പരിസരത്താണ് തീ പിടുത്തം ഉണ്ടായത്. സംഭവത്തിൽ 500 ലധികം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചിരുന്നു. പാർക്കിങ് സ്ഥലം റെയിൽവേ കരാർ വിളിച്ച് പ്രൈവറ്റ് ഏജൻസികൾക്ക് നല്കിയതാണെന്നും അതിനാൽ നഷ്ടപരിഹാരം റെയിൽവേയ്ക്ക് നല്കുവാൻ കഴിയില്ലെന്നും റെയിൽവേ നിലപാട് സ്വീകരിക്കുന്നു. നഷ്ടപരിഹാരതുക ഇൻഷ്യുറൻസ് പരിരക്ഷ മുഖേന നേടി എടുക്കണമെന്നാണ് റെയിൽവേ അനദ്യോഗികമായി വ്യക്തമാക്കുന്നത്. വാഹനം കത്തി നശിച്ചവർക്ക് നഷ്ടപരിഹാരവിഹിതം നല്കില്ലെന്ന റെയിൽവേയുടെ നിലപാടിൽ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടികാട്ടുന്നു.