anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സാങ്കേതികവിദ്യമാറ്റങ്ങൾ ഉൾകൊണ്ട് മുന്നേറുന്ന വ്യവസായങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സംസ്ഥാനമായി കേരളം മാറി: ധനമന്ത്രി കെ. എൻ. ബാലഗോപാൽ

കൊച്ചി, 18 ജനുവരി 2026: കാലത്തിന് അനുസരിച്ച് സാങ്കേതികവിദ്യ മാറ്റങ്ങൾ വരുത്തി മുന്നേറുന്ന വ്യവസായങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരിടമായി കേരളം ഇന്ന് മാറി എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള 10,000ത്തോളം കെഎസ്എസ്ഐഎ അംഗങ്ങളെ അഭിസംബോധന ചെയ്ത് വ്യവസായി മഹാസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയുടെ മൂന്നാം പതിപ്പ് 2028 ജനുവരി 21 മുതൽ 23 വരെ കൊച്ചിയിൽ നടക്കുമെന്നും സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചു.IMG 20260118 WA0178

‘കേരളത്തിൽ വ്യവസായത്തോടുള്ള മനോഭാവവും വ്യവസായികളുടെ മനോഭാവും വർഷംതോറും കൂടുതകൾ മെച്ചപ്പെട്ട് വന്നുകൊണ്ടിരിക്കുകയാണ്. വ്യവസായത്തിലും ഉൽപ്പന്നങ്ങളിലും കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾകൊള്ളുമ്പോളാണ് അവയ്ക്ക് വളർച്ച നേടാനാകുക. വളരെ നന്നായി സംഘടിപ്പിച്ച എക്സ്പോയും സംഗമവും സന്ദർശകർക്ക് കണ്ടുമടങ്ങുമ്പോൾ കൂടുതൽ പുതിയ ആശയങ്ങൾ ലഭിക്കുന്നതിൽ സഹായിക്കുന്നുണ്ട്. നല്ല റോഡുകളും എയർപോർട്ടുകളും തുറമുഖങ്ങളുമായി പശ്ചാത്തല സൗകര്യം ഏറ്റവും കൂടുതൽ മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ നമ്മുടെ മുന്നേറ്റം കാരണം ഇന്ന് കേരളത്തിലേക്ക് ആളുകൾ തിരിച്ചുവരികയാണ്. അവർ ഇവിടെ വ്യവസായങ്ങൾ തുടങ്ങുകയാണ്.’ മന്ത്രി പറഞ്ഞു. വ്യവസായികൾക്ക് വേണ്ടിയുള്ള സോഷ്യൽ സെക്യൂരിറ്റിക്ക് ആവശ്യമായ പിന്തുണ സർക്കാരിൽ നിന്ന് ഉണ്ടാകുമെന്നും അതിനു വേണ്ട എല്ലാ പ്രവർത്തങ്ങളും ചെയ്യുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

“എംഎസ്എംഇകളെയും വ്യവസായ സമൂഹത്തെയും പിന്തുണയ്ക്കുന്നതിന് ആവശ്യമായ ഇളവുകൾ നൽകുന്നതിന് സംസ്ഥാന കെട്ടിട നിയന്ത്രണങ്ങൾ പരിഷ്കരിക്കേണ്ടത് പ്രധാനമാണ്. ഈ വിഷയത്തിൽ കെഎസ്എസ്ഐഎയിൽ നിന്നുള്ള നിർദ്ദേശങ്ങളേയും ചർച്ചകളെയും സ്വാഗതം ചെയ്യുന്നു.” പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കൺവെൻഷൻ സെന്ററില്‍ നടന്ന എക്സ്പോ കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും, മെട്രോമാര്‍ട്ടും ചേർന്നാണ് സംഘടിപ്പിച്ചത്. വൻ ജനസാന്നിധ്യം കണ്ട എക്‌സ്‌പോയുടെ രണ്ടാമത് പതിപ്പിൽ പതിനയ്യായിരിത്തോളം ആളുകൾ സന്ദർശിച്ചു. കെഎസ്എസ്ഐഎ സോഷ്യൽ സെക്യൂരിറ്റിയുടെ ഭാഗമായി വ്യവസായം നടത്തി വരവെ മരണമടഞ്ഞ അന്നമ്മ കുര്യന്റെ ഭർത്താവ് വി ജെ കുര്യന് 10 ലക്ഷം രൂപയുടെ ചെക്കും ചടങ്ങിൽ കൈമാറി.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര വ്യവസായ പ്രദർശനമായി അംഗീകരിക്കപ്പെട്ട എക്‌സ്‌പോയിൽ അഞ്ഞൂറോളം സ്റ്റാളുകളിലായി അമ്പതിനായിരത്തോളം ഉത്പന്നങ്ങൾ പരിചയപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള വ്യവസായങ്ങളുടെ ആഗോള വിപണി പ്രോത്സാഹിപ്പിക്കുന്നതിനായി മീഡിയ കോൺക്ലേവ്, സെമിനാറുകൾ, പാനൽ ചർച്ചകൾ, കൂടിക്കാഴ്ചകൾ, വെണ്ടർ വികസന പരിപാടികൾ എന്നിവ എക്സ്പോയിൽ നടന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയൻ, വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, മെഷിനറി നിര്‍മ്മാതാക്കളുമായി ബന്ധപ്പെടുന്നതിനായുള്ള ഹെല്‍പ് ഡെസ്‌കുകള്‍ വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിനായി, വിവിധ ബാങ്കുകളുടെ ഹെല്‍പ്പ്‌ഡെസ്‌കുകൾ എന്നിവയും എക്സ്പോയുടെ ഭാഗമായിരുന്നു. ഇന്ത്യയിലുടനീളമുള്ളതും ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ യന്ത്ര നിർമ്മാതാക്കൾ അവരുടെ നൂതന സാങ്കേതികവിദ്യകളും വ്യാവസായിക പരിഹാരങ്ങളും എക്സ്പോയിൽ അവതരിപ്പിച്ചു.

ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർ:
​കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ, തൃശ്ശൂർ എം.എസ്.എം.ഇ ഡയറക്ടർ ജി.എസ്. പ്രകാശ്, ബി.പി.എസ്.ടി എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത് കുമാർ, കെഎസ്എസ്ഐഎ മുൻ സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ വി.കെ.സി. മമ്മദ് കോയ, കെൽട്രോൺ എംഡി വൈസ് അഡ്മിറൽ ശ്രീകുമാരൻ നായർ (Retd), കാനറ ബാങ്ക് ജി.എം സുനിൽകുമാർ എസ്, കെ.എസ്.എസ്.എഫ് ചെയർമാൻ ഖാലിദ് എം, കെ.എസ്.എസ്.ഐ.എ മുൻ സംസ്ഥാന പ്രസിഡന്റ് ദാമോദർ അവനൂർ, ഐ.ഐ.ഐ. ഇ (IIIE) 2026 ചെയർമാൻ കെ.പി. രാമചന്ദ്രൻ നായർ, ഐ.ഐ.ഐ.ഇ സിഇഒ സിജി നായർ, കെ.എസ്.എസ്.ഐ.എ ജനറൽ സെക്രട്ടറി ജോസഫ് പൈകട, കെ.എസ്.എസ്.ഐ.എ സംസ്ഥാന ട്രഷറർ ബി. ജയകൃഷ്ണൻ, കെ.എസ്.എസ്.ഐ.എ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.ജെ. ജോസ്, ഫസിലുദ്ദീൻ, എ.വി. സുനിൽ നാഥ്, കെ.എസ്.എസ്.ഐ.എ ജോയിന്റ് സംസ്ഥാന സെക്രട്ടറിമാരായ കെ.വി. അൻവർ, എം.എസ്. അനസ്, എം.എം. മുജീബ് റഹ്മാൻ, കെ.എസ്.എസ്.ഐ.എ ചീഫ് ന്യൂസ് എഡിറ്റർ എസ്. സലിം.

Spread the News

Leave a Comment