കലയും സാഹിത്യവും മനുഷ്യജീവിതത്തെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ദക്ഷിണേന്ത്യയിലെ എഴുത്തുകാരെയും ചലച്ചിത്ര-നാടക പ്രവര്‍ത്തകരെയും കലാകാരന്മാരെയും ഒരേ വേദിയില്‍ ഒരുമിപ്പിക്കുന്ന 14ാം പംപ സാഹിത്യോത്സവം ഉദ്ഘാടനം ആറാട്ടുപുഴ ഡി ചാര്‍ളി പമ്പ റെമിനിസന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കലയും സംഗീതവും വായനയും എഴുത്തും ഇല്ലാത്ത ലോകം ചിന്തിക്കാന്‍ കഴിയാത്തതാണ്. സാംസ്‌കാരിക മൂല്യങ്ങളും പാരമ്പര്യവും തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ എഴുത്തുകാരുടേയും കലാകാരന്മാരുടേയും പങ്ക് വലുതാണ്. എല്ലാവരും തങ്ങളിലേയ്ക്ക് ഒതുങ്ങുന്ന കാലമാണിത്. മനുഷ്യന്‍ സാമൂഹിക ജീവിയാണ് എന്നുള്ള യാഥാര്‍ഥ്യം വിസ്മരിക്കുന്നു. മനുഷ്യന്റെ പരിണാമ വഴികളിലെല്ലാം കൂട്ടായ്മകള്‍ ഉണ്ടായിട്ടുണ്ട്. പ്രയാസങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും മനുഷ്യസമൂഹം കരകയറിയത് ഇതിലൂടെയാണ്. ഇങ്ങനെയുളള കൂട്ടായ്മയില്‍ നിന്നാണ് കലയും സാഹിത്യവും ഉണ്ടായത്. കൂട്ടായ്മയെ ചേര്‍ത്തുപിടിക്കുന്ന മഹനീയമായ ദൗത്യമാണ് കലാകാരന്മാരും സാഹിത്യകാരന്മാരും എഴുത്തുകാരും ഉള്‍പ്പെടെയുള്ളവര്‍ ചെയ്യുന്നത്. അവര്‍ ഭാവനയുടെ ലോകത്തേക്ക് നമ്മളെ കൈപിടിച്ചു കൊണ്ടുപോകുന്നു. അഭ്യസിക്കുന്ന കലകള്‍ അതിമനോഹരമായി പ്രകടിപ്പിക്കാന്‍ കലാകാരന്മാര്‍ക്ക് കഴിയും. മനുഷ്യന്റെ സാമൂഹിക- കുടുംബജീവിതത്തിന്റെ അടിത്തറയെ മനോഹരമാക്കുന്നത് കലയും സംഗീതവും എഴുത്തുമാണ് എന്ന തിരിച്ചറിവ് ഉണ്ടാകണം. കലാകാരന്മാരെ ആദരിക്കാന്‍ സമൂഹത്തിന് കഴിയണം. വ്യത്യസ്ത കാലഘട്ടങ്ങളെക്കുറിച്ച് അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാന്‍ കിട്ടുന്ന അവസരമാണ് ജൂലൈ 27 വരെയുള്ള പംപ സംഗമം. പമ്പയുടെ തീരത്ത് എല്ലാ കാലവും നിലനില്‍കുന്ന വലിയ സാംസ്‌കാരിക ഉത്സവമായി ഈ വേദി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പാരോ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. സി. എസ്. ലക്ഷ്മി (അമ്പൈ) അധ്യക്ഷയായി. ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് , കവികളായ അന്‍വര്‍ അലി, കെ രാജഗോപാല്‍, സംഗീത സംവിധായകന്‍ മണക്കാല ഗോപാലകൃഷ്ണന്‍, പ്രോഗ്രാം ഡയറക്ടര്‍ കനക ഹാ മ വിഷ്ണുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.