ചെർപ്പുളശ്ശേരി. തൂത മുണ്ടൂർ പാത നാലുവരി ആക്കിയെങ്കിലും തൂതയിൽ നിന്നും പെരിന്തൽമണ്ണ യിലേക്കുള്ള റോഡിന് ഇന്നും അവഗണന മാത്രമാണ്. വെറും 10 കിലോമീറ്റർ ദൂരം ഉള്ള ഈ പാത പൊട്ടിപൊളിഞ്ഞും വീതി കുറഞ്ഞും,അപകടം മാത്രം വിളിച്ചോതി നിലകൊള്ളുകയാണ്. നിരവധി പേരാണ് ആനമങ്ങാട് ഹൈസ്കൂളിനും ആനമങ്ങാട് ടൗണിനും ഇടയിൽ വാഹന അപകടത്തിൽ പൊലിഞ്ഞു പോയത്. തൂതയിൽ നിന്ന് തുടങ്ങുന്ന സ്ഥലം മുതൽ റോഡിന്റെ സ്ഥലം മാത്രം സർക്കാർ ഏറ്റെടുത്താൽ തന്നെ നല്ല രീതിയിൽ ഈറോഡ് പണി തീർക്കാമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ 10 വർഷം ഇടതു സർക്കാരിനെ കുറ്റം പറഞ്ഞ് എം എൽ എ തടി ഊരിയെങ്കിലും ഇത്തവണ ഈ റോഡിനു വേണ്ടി എന്താണ് ഒരു ഫണ്ടും ബജറ്റിൽ പാസാക്കാതെ ഇരുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പെരിന്തൽമണ്ണ മുതൽ തൂത വരെ നിരവധി ആളുകൾ തിങ്ങി താമസിക്കുന്ന ഒരു പ്രദേശം കൂടിയാണ് ഈ അവഗണനയിൽ പെട്ടു നിൽക്കുന്നത്. മാത്രമല്ല തൂത മുണ്ടൂർ റോഡിനെ ആശ്രയിച്ച് വരുന്ന വാഹനങ്ങൾ ഈ പ്രദേശത്ത് എത്തുമ്പോൾ വല്ലാതെ വിഷമത്തിൽ ആകുന്നു. ഇതിന് പരിഹാരം ഉടൻ ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.