സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ അച്ചടക്കവും സമൂഹത്തിനോടുള്ള പ്രതിബദ്ധതയും രാജ്യത്തിന് മാതൃകയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു .
സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ ഈ വർഷത്തെ സംസ്ഥാനതല സഹവാസ ക്യാമ്പ് “ഐക്യ 2026” തിരുവനന്തപുരം വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ.
സമൂഹത്തിന് ഉപകരിക്കുന്ന യുവതലമുറയെ വാർത്തെടുക്കുന്നതിൽ കേരള പോലീസിൻ്റെ സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റ് പോലൊരു പദ്ധതി വേറെയില്ല. എസ് പി സി ദേശീയ തലത്തിൽ നടപ്പാക്കേണ്ടതാണ്. ആറു ദിവസത്തെ ക്യാമ്പ് കേഡറ്റുകളെ പുതിയ വ്യക്തികളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
“ഐക്യ ” എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ലിംഗ, മത, ജാതിഭേദങ്ങളില്ലാതെ വിദ്യാർത്ഥികളെ മുന്നേറ്റത്തിൻ്റെ പാതയിൽ ഒരുമിപ്പിക്കാൻ ക്യാമ്പിന് കഴിയുമെന്ന് സംസ്ഥാന പോലിസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 939 കേഡറ്റുകളാണ് ഈ വാർഷിക റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുക്കുന്നത്.
‘ലിംഗസമത്വം’ (Gender Inclusivity) എന്നതാണ് ഇത്തവണത്തെ ആറു ദിവസത്തെ ക്യാമ്പിന്റെ പ്രധാന പ്രമേയം. മേയ് 25 ന് പരേഡോടെ ക്യാമ്പ് സമാപിക്കും
കേഡറ്റുകളുടെ വ്യക്തിത്വ വികാസവും സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യമിട്ട് വിപുലമായ പരിപാടികളാണ് ക്യാമ്പിൽ ഒരുക്കിയിരിക്കുന്നത്. വിവിധ സെഷനുകളിലായി സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ, ചലച്ചിത്ര താരങ്ങൾ എന്നിവരുമായി കേഡറ്റുകൾ സംവദിക്കും.
കൂടാതെ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ജെൻഡർ ഇൻക്ലൂസിവിറ്റി ക്ലാസുകൾ, ആരോഗ്യ ബോധവൽക്കരണം, പി.ടി, പരേഡ്, ഫീൽഡ് വിസിറ്റ്, ഇൻഡോർ-ഔട്ട്ഡോർ ക്ലാസുകൾ, സൂമ്പാ, യോഗ എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കും.
ഉദ്‌ഘാടന ചടങ്ങിൽ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ് ശ്രീജിത്ത് സ്വാഗതവും ഇക്കണോമിക് ഒഫൻസ് വിഭാഗം ഐ.ജിയും എസ്.പി.സി നോഡൽ ഓഫീസറുമായ എസ് അജിത ബീഗം നന്ദിയും പറഞ്ഞു.
ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി വിഭാഗം ഐ.ജി ഹർഷിത അട്ടല്ലൂരി, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവർ പങ്കെടുത്തു.