ചെർപ്പുളശ്ശേരി. പുത്തനാൽക്കല് ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ നിയമനത്തിന് പുതിയ വിജ്ഞാപനം ഇറക്കണമെന്ന് കമ്മീഷണറുടെ അറിയിപ്പിൽ പറയുന്നു. ട്രസ്റ്റീ നിയമനത്തിനെതിരെ പി പി വിനോദ് കുമാർ ഹൈക്കോടതിയിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് കമ്മീഷണർ പുതിയ വിജ്ഞാപനം ഇറക്കി ട്രസ്റ്റി നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. സിപിഐഎം സജീവ പ്രവർത്തകരായ നാലുപേർ ട്രസ്റ്റിമാരായി വരുന്നതിനെ ചോദ്യംചെയ്താണ് പി പി വിനോദ് കുമാർ ഹൈക്കോടതിയിൽ പരാതി സമർപ്പിച്ചത്. അഭിഭാഷകർ മുഖേന കൊടുത്ത പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി പുതിയ വിജ്ഞാപനം ഇറക്കി ട്രസ്റ്റീമാരെ നിയമിച്ചാൽ മതിയെന്നും കാണിച്ച് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്ക് ഉത്തരവ് നൽകിയിരുന്നു. എന്നാൽ ലിസ്റ്റിൽ അർഹതയുള്ള കെ അജിത് ശങ്കറിനെ ട്രസ്റ്റി ബോർഡിൽ ഉൾപ്പെടുത്താം എന്നും കമ്മീഷണറുടെ ഉത്തരവിൽ പറയുന്നുണ്ട്. ഇതിൽ അയ്യപ്പൻകുട്ടി എന്നയാൾ ചെർപ്പുളശ്ശേരി പഞ്ചായത്ത് ആയിരിക്കെ വാർഡിലേക്ക് സിപിഐഎം പ്രതിനിധിയായി മത്സരിക്കുകയും മറ്റുള്ളവർ സിപിഐഎമ്മിന്റെ പല യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തതായും കോടതിക്ക് ബോധ്യപ്പെട്ടു. 25 -3 -20025 നാണ് ഹൈക്കോടതി മലബാർ ദേവസ്വം കമ്മീഷണർക്ക് ഇത് സംബന്ധിച്ചു ഉത്തരവ് കൈമാറിയത്. സജീവ രാഷ്ട്രീയത്തിൽ ഉള്ളവർ ട്രസ്റ്റീ ബോർഡ് അംഗങ്ങളായി വരാൻ പാടില്ലെന്ന് നിയമം നിലനിൽക്കവേയാണ് ഇത്തരത്തിൽ ചിലർ ട്രസ്റ്റി ബോർഡിലേക്ക് മാനദണ്ഡങ്ങളെ മറികടന്ന് കടന്നുകൂടുന്നതെന്ന് പി പി വിനോദ് കുമാർ പറഞ്ഞു.