anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ടാലന്റ് പൂള്‍ അരങ്ങ് മുതല്‍ റീല്‍സ് വരെ.. രഞ്ജിത് എം

വാഴ ടു സിനിമ ഹിറ്റായി നിറഞ്ഞോടുമ്പോള്‍ ചര്‍ച്ചയാകുന്നത് സിനിമയിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ പ്രകടനവും താരോദയം കൂടിയാണ്. നാടകം, മിമിക്രി തുടങ്ങി ഇന്നിതാ റീലുകള്‍ വരെ എത്തിനില്‍ക്കുന്നു സിനിമാ അഭിനേതാക്കളുടെ കളരി.

നാടകവേദികളില്‍ നിന്ന് തുടങ്ങി ഇന്ന് മൊബൈല്‍ സ്‌ക്രീനിലെ സെക്കന്‍ഡുകള്‍ നീളുന്ന റീല്‍സുകളില്‍ എത്തിനില്‍ക്കുകയാണ് സംവിധായകരുടെ സിനിമാന്വേഷണം. മലയാള സിനിമയുടെ കരുത്ത് എപ്പോഴും അതിന്റെ സ്വാഭാവികമായ അഭിനയ ശൈലിയാണ്. കാലം മാറുമ്പോള്‍ അഭിനയ പ്രതിഭകളെ കണ്ടെത്താനുള്ള സ്രോതസുകളും മാറിക്കൊണ്ടിരിക്കുന്നു.ഒരു കാലത്ത് മലയാള സിനിമയുടെ നട്ടെല്ല് നാടകമായിരുന്നു. പ്രൊഫഷണല്‍ നാടക വേദികളില്‍ അഭിനയിച്ചു തെളിഞ്ഞവരെയായിരുന്നു സംവിധായകരും നിര്‍മ്മാതാക്കളും ഉറ്റുനോക്കിയിരുന്നത്. പി.ജെ.ആന്റണി, തിലകന്‍, കെ.പി.എ.സി ലളിത, രാജന്‍ പി. ദേവ് തുടങ്ങി മലയാള സിനിമയുടെ അഭിനയ ചക്രവര്‍ത്തിമാരെല്ലാം നാടകകളരിയില്‍ നിന്ന് വന്നവരാണ്. അഭിനയത്തിലെ അച്ചടക്കവും ശബ്ദനിയന്ത്രണവും കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവും ഇവര്‍ക്ക് ലഭിച്ചത് സ്റ്റേജുകളില്‍ നിന്നായിരുന്നു. വിവിധ തൊഴില്‍ മേഖലകളില്‍ വന്നവര്‍ക്കും നാടകത്തിന്റെയോ കലയുടെയോ പശ്ചാത്തലം ഉണ്ടായിരുന്നു.

മിമിക്രി രംഗത്ത്
നിന്ന്

തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ പുതിയ തരംഗത്തിന് തുടക്കമിട്ടത് മിമിക്‌സ് പരേഡുകളും കലാഭവന്‍ പോലുള്ള സമിതികളുമാണ്. സ്റ്റേജുകളില്‍ ജനങ്ങളെ കയ്യിലെടുക്കുന്ന കലാകാരന്മാര്‍ക്ക് സിനിമയിലേക്കുള്ള വഴി എളുപ്പമായി.
ജയറാം മിമിക്രി രംഗത്ത് നിന്ന് വന്ന് മുന്‍നിര നായകനായി മാറിയ താരമാണ്.
സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കോമഡി വേഷങ്ങളില്‍ നിന്ന് തുടങ്ങി പിന്നീട് ദേശീയ അവാര്‍ഡ് വരെ നേടി മലയാളികളെ വിസ്മയിപ്പിച്ചു.
സിനിമാല പോലെയുള്ള ടെലിവിഷന്‍ കോമഡി പരിപാടികളും സിനിമയിലേക്കുള്ള മികച്ചൊരു കവാടമായി മാറി. ദിലീപ്, നാദിര്‍ഷ,കലാഭവന്‍ മണി, കലാഭവന്‍ അബി, കോട്ടയം നസീര്‍ എന്നിവരും മിമിക്രിയിലൂടെ ശ്രദ്ധേയരായി എത്തിപ്പെട്ടവരാണ്.

ഷോര്‍ട്ട് ഫിലിമുകളും
വെബ് സീരീസുകളും

സാങ്കേതികവിദ്യ വളര്‍ന്നതോടെ സിനിമയിലേക്കുള്ള വഴി വീണ്ടും ലളിതമായി. ടെലിഫിലിമുകളില്‍ നിന്നും പിന്നീട് യൂട്യൂബ് വെബ് സീരീസുകളില്‍ നിന്നും പ്രതിഭകള്‍ ഉയര്‍ന്നു വന്നു. സ്വാഭാവികമായ അഭിനയവും പുതിയ തരം സംഭാഷണ ശൈലിയും വെബ് സീരീസുകളിലൂടെ മലയാളികള്‍ സ്വീകരിച്ചു.
വലിയ ബജറ്റോ അത്യാധുനിക സൗകര്യങ്ങളോ ഇല്ലാതെ, കയ്യിലുള്ള ചെറിയ ക്യാമറയോ മൊബൈലോ ഉപയോഗിച്ച് കഥ പറയാൻ തുടങ്ങിയ ഒരു കൂട്ടം യുവാക്കളാണ് ഈ മാറ്റത്തിന് തുടക്കമിട്ടത്. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് മികച്ച ദൃശ്യാനുഭവം ഒരുക്കുന്ന ഇവരുടെ രീതി സിനിമാ നിർമ്മാതാക്കളെയും സംവിധായകരെയും ആകർഷിച്ചു.
മലയാളത്തിലെ പല പ്രമുഖ സംവിധായകരും തങ്ങളുടെ കരിയർ തുടങ്ങിയത് ഷോർട്ട് ഫിലിമുകളിലൂടെയാണ്.ബേസിൽ ജോസഫ്, അൽഫോൺസ് പുത്രൻ, ജിത്തു മാധവൻ തുടങ്ങിയവർ ഇത്തരത്തിൽ ഷോർട്ട് ഫിലിമുകളിൽ നിന്ന് വന്ന് മലയാള സിനിമയുടെ ഗതി മാറ്റിയവരാണ്.
ഷോർട്ട് ഫിലിമുകളിലെ പ്രകടനം കണ്ട് സിനിമയിലേക്ക് വിളിക്കപ്പെട്ട നിരവധി നടന്മാരുണ്ട്. ഒരു ചെറിയ വീഡിയോയിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താൻ കഴിയുന്നു എന്നത് വലിയൊരു സാധ്യതയായി മാറി.
. ‘കരിക്ക്, കണിമംഗലം കോവിലകം മുതൽ ശ്രദ്ധിക്കപ്പെട്ട ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചവർ വരെ ഇന്ന് സിനിമയിലെ തിരക്കുള്ള താരങ്ങളാണ്. അഭിനയത്തിന് പുറമെ എഡിറ്റിംഗ്, സ്ക്രിപ്റ്റിംഗ് തുടങ്ങിയ മേഖലകളിലും പുതിയ കഴിവുകളെ കണ്ടെത്താൻ ഈ മേഖല സഹായിച്ചു.
ഉപ
പണം മുടക്കി പഠിക്കുന്നതിനേക്കാൾ അനുഭവങ്ങളിലൂടെ സിനിമ പഠിക്കാനുള്ള അവസരമാണ് ഇത് നൽകുന്നത്.

റീല്‍സ് കാലത്തെ
താരങ്ങള്‍

നിലവിലെ സിനിമയുടെ ട്രെന്‍ഡ് കണ്ടന്റ് ക്രിയേഷന്‍ മേഖലയാണ്. ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെയും യൂട്യൂബിലൂടെയും ജനപ്രിയരായവര്‍ ഇന്ന് സിനിമയില്‍ തങ്ങളുടെ ഇടം ഉറപ്പിക്കുകയാണ്.അമീൻ, ഹാഷിര്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്.സോഷ്യല്‍ മീഡിയയില്‍ തനതായ ശൈലിയിലൂടെ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ അമീൻ, സിനിമയിലെത്തിയപ്പോഴും ആ സ്വാഭാവികത കൈവിട്ടില്ല. വലിയ അഭിനയ പരിശീലനങ്ങളൊന്നുമില്ലാതെ തന്നെ ക്യാമറയ്ക്ക് മുന്നില്‍ വളരെ ഈസിയായി പെരുമാറാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്.പണ്ട് വലിയ സ്‌ക്രീനില്‍ മാത്രം കണ്ടിരുന്ന താരങ്ങളേക്കാള്‍, തങ്ങളുടെ ഫോണില്‍ ദിവസവും കാണുന്ന അമീനിനെപ്പോലെയുള്ളവര്‍ സിനിമയില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു വലിയ ആവേശമാണ്. തിയേറ്ററുകളില്‍ ഇവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണ്.പുതിയ കാലത്തെ സംവിധായകര്‍ ഇത്തരം കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ‘റോ’ ആയ ടാലന്റിനെ വിശ്വസിക്കാന്‍ തയ്യാറാകുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റം.
അടുത്തിടെ ഇറങ്ങിയ വാഴ ചിത്രം റീല്‍സ് താരങ്ങളുടെ കഴിവിനെ അടിവരയിടുന്ന ഒന്നാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായവര്‍ക്ക് മികച്ച സ്‌ക്രീന്‍ പ്രസന്‍സും അഭിനയശേഷിയും ഉണ്ടെന്ന് ഈ ചിത്രം തെളിയിച്ചു. ശ്രീകാന്ത് വെട്ടിയാര്‍ പോലെയുള്ള മൊബൈല്‍ താരങ്ങളും ഹൈദരാലി, വീണ എന്നിവരെപോലെയുള്ള അവതാരകരും സ്‌ക്രീനില്‍ തെളിയുന്നു.
ജനങ്ങള്‍ക്കിടയില്‍ മുന്‍പേ സുപരിചിതരായ താരങ്ങളെ സിനിമയിലേക്ക് കൊണ്ടുവരുന്നത് മാര്‍ക്കറ്റിംഗിനും ഗുണം ചെയ്യുന്നുവെന്ന് നിര്‍മ്മാതാക്കളും സംവിധായകരും ഇന്ന് തിരിച്ചറിയുന്നു.
മുന്‍പ് സിനിമയിലേക്ക് വരാന്‍ അവസരങ്ങള്‍ക്കായി മാസങ്ങളോളം അലയേണ്ടി വന്നിരുന്നെങ്കില്‍, ഇന്ന് ഒരാള്‍ക്ക് തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ സ്വന്തം സ്മാര്‍ട്ട്ഫോണ്‍ ക്യാമറയ്ക്ക് മുന്നിലുള്ള ഭയം മാറാന്‍ സോഷ്യല്‍ മീഡിയ വീഡിയോകള്‍ ഇവരെ സഹായിക്കുന്നു.സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ താരങ്ങള്‍ക്ക് ലഭിക്കുന്ന ഫോളോവേഴ്സ് സിനിമയുടെ വലിയൊരു പബ്ലിസിറ്റിയാണ്.കാലഹരണപ്പെട്ട അഭിനയ ശൈലികള്‍ മാറി, ഏറ്റവും ലളിതവും റിയലിസ്റ്റിക്കുമായ പ്രകടനങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം.
നാടകം ഒരുകാലത്ത് സിനിമയുടെ ‘നഴ്‌സറി’ ആയിരുന്നെങ്കില്‍, ഇന്ന് ഇന്‍സ്റ്റാഗ്രാമും യൂട്യൂബും ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.
മലയാള സിനിമയുടെ ചരിത്രത്തില്‍ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും പുതിയൊരു ‘ടാലന്റ് പൂള്‍’ രൂപപ്പെടാറുണ്ട്. ഇന്ന് അത് സോഷ്യല്‍ മീഡിയയാണ്. പ്രത്യേകിച്ചും ഹാഷിര്‍, അമീൻ അജിന്‍,, അലൻ,വിനായക് തുടങ്ങിയവരടങ്ങുന്ന കണ്ടന്റ് ക്രിയേറ്റര്‍മാരുടെ നിര സിനിമയുടെ പരമ്പരാഗത രീതികളെത്തന്നെ പൊളിച്ചെഴുതിയിരിക്കുകയാണ്. ഇന്ന് ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ അത് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള അമീനീനെയോ ഹാഷിറിനെയോ പോലെയുള്ളവരെ സിനിമയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പ്രൊമോഷന്‍ എന്നത് വളരെ എളുപ്പമാകുന്നു. അവര്‍ക്കുവേണ്ടി തിയേറ്ററില്‍ എത്തുന്ന ഒരു വലിയ യുവസമൂഹം ഇന്ന് കേരളത്തിലുണ്ട്.
കലയെ സ്‌നേഹിക്കുന്ന, കഠിനാധ്വാനം ചെയ്യുന്ന ആര്‍ക്കും ഇന്ന് സിനിമയുടെ വാതിലുകള്‍ തുറക്കപ്പെടുമെന്ന് ഹാഷിറും അമീനും കൂട്ടരും തെളിയിച്ചു കഴിഞ്ഞു. പണ്ട് മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെ നടന്നുകയറിയ അതേ സിനിമാ ലോകത്തേക്ക്, ഇന്ന് പുതിയ കാലത്തിന്റെ പ്രതിനിധികളായി ഇവര്‍ തങ്ങളുടെ ഇരിപ്പിടം ഉറപ്പിക്കുകയാണ്.

Spread the News

Leave a Comment