നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ നാളെ (ഏപ്രില്‍ ഏഴ്) വൈകീട്ട് ആറ് മുതല്‍ ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ നിശബ്ദ പ്രചാരണം പാലിക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 (1)(ബി) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് പരസ്യപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഈ കാലയളവില്‍ ടെലിവിഷന്‍/റേഡിയോ ചാനലുകളും കേബിള്‍ നെറ്റ് വര്‍ക്കുകളും സംപ്രേഷണം ചെയ്യുന്ന/പ്രസിദ്ധീകരിക്കുന്ന പരിപാടികളിലെ ഉള്ളടക്കങ്ങളില്‍, ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയെയോ സ്ഥാനാര്‍ത്ഥിയയെയോ പ്രോത്സാഹിപ്പിക്കുന്നതും
തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പാനൽ ചർച്ചകൾ അഭിപ്രായ സർവ്വേകൾ
എന്നിവ പാടുള്ളതല്ലെന്ന്
കമ്മീഷന്‍ നിർദേശിക്കുന്നു. ഏപ്രില്‍ ഒന്‍പതിന് രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പിന്റെ വിവിധ ഘട്ടങ്ങള്‍ അവസാനിക്കുന്ന ഏപ്രില്‍ 29 ന് വൈകീട്ട് 6.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനും അവയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിനും കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126എ പ്രകാരം രണ്ട് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.