പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി മണ്ഡലത്തിലെ വികസനത്തുടർച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് വ്യക്തമാക്കി. മുൻ എംഎല്‍എമാരായ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങള്‍ അതേപടി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേകിച്ച് തന്ത്രങ്ങളൊന്നുമില്ലാതെ, ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന രീതിയിലായിരിക്കും തന്റെ പ്രചാരണമെന്നും, തന്നെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടി വരില്ല എന്നത് പ്രചാരണത്തിന് ഗുണകരമാകുമെന്നും പിഷാരടി പ്രത്യാശ പ്രകടിപ്പിച്ചു.
ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ മുൻ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുവെന്ന വാർത്തകളോടും പിഷാരടി പ്രതികരിച്ചു. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുല്‍ നടപ്പിലാക്കിയ വികസന പദ്ധതികളെ തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒന്നര വർഷത്തിനുള്ളില്‍ 13 വീടുകള്‍ നിർമ്മിച്ചു നല്‍കിയതും എല്ലാ പഞ്ചായത്തിലും ഓഡിറ്റോറിയങ്ങള്‍ കൊണ്ടുവരാൻ ശ്രമിച്ചതും ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതികള്‍ പൂർത്തിയാക്കുകയാണ് തന്റെ ലക്ഷ്യം. പാലക്കാട്ടെ ജനങ്ങളുടെ ശാരീരിക ആരോഗ്യത്തിനും മാനസിക സന്തോഷത്തിനുമായിരിക്കും തന്റെ പ്രവർത്തനങ്ങളില്‍ മുൻഗണന നല്‍കുകയെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു