anugrahavision.com

ഭരണഭാഷാ വാരാഘോഷ പരിപാടികൾക്ക് സമാപനം*

 തിരുവനന്തപുരം.  ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ ഒന്നു മുതൽ 7വരെ കളക്ടറേറ്റിൽ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ സമാപന സമ്മേളനം എഴുത്തുകാരൻ സലിൻ മാങ്കുഴി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അനു കുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നിരന്തരമായ ഉപയോ​ഗത്തിലൂടെയാണ് മാതൃഭാഷ നിലനിൽക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. സ്വന്തം ഭാഷയെ പരിപോഷിപ്പിക്കാനും സംരക്ഷിക്കാനും ഏവരും ശ്രമിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

അതിശക്തമായ വാക്കുകൾ മലയാളത്തിൽ ഉണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തുന്നില്ലെന്നും ഭാഷയുടെ അനന്തമായ സാധ്യതകൾ ഉപയോ​ഗിക്കുന്നില്ലെന്നും സലിൻ മാങ്കുഴി അഭിപ്രായപ്പെട്ടു. മാതൃഭാഷ ഓരോ ദിവസം കഴിയുന്തോറും നമ്മുടെ കയ്യിൽ നിന്ന് അകന്നുപോവുകയാണ്. വാക്കുകൾ വരണ്ടുപോകുന്നു. മലയാളത്തിൽ പുതിയ വാക്കുകൾ കൂട്ടിച്ചേർക്കപ്പെടുന്നില്ല. എല്ലാ വികാരങ്ങളും പ്രകടപ്പിക്കുന്നതിന് ആവശ്യമായ വാക്കുകൾ ഇല്ലെങ്കിൽ ഭാഷ മരിക്കുന്നു എന്നാണ് അർത്ഥമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് കളക്ടറേറ്റിൽ സംഘടിപ്പിച്ച വിവിധ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനവും സലിൻ മാങ്കുഴി നിർവ്വഹിച്ചു. ജില്ലാതല ഭരണ ഭാഷാ പുരസ്കാര ജേതാവ് ആതിര ഡി.പിയെയും പ്രഥമ ഭരണഭാഷാ പുരസ്കാര ജേതാവ് ശ്രീകുമാർ പിയേയും ചടങ്ങിൽ ആദരിച്ചു.

പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ശൈലേന്ദ്രൻ കെ.എസ്, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ സുധാകരൻ ജി, എൽ.എസ്.ജി.ഡി അഡീഷണൽ ഡയറക്ടർ ജ്യോതിസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബീനാമോൾ എസ്, ജൂനിയർ സൂപ്രണ്ട് വിപിൻ ടി തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment