തിരുവനന്തപുരം. കൃത്യമായ ചികിത്സ ഉറപ്പാക്കാൻ സർക്കാർ മെഡിക്കൽ കോളേജിൽ പണം നൽകണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സക്ക് പ്രവേശിച്ച കൊല്ലം പത്മ മന പൂജ ഭവനിൽ കെ. വേണു മരണപ്പെടുന്നതിന് മുമ്പ് അയച്ച ഫോൺ സന്ദേശം തെളിവാക്കി ഇതുമായി വിശദ പോലീസ് അന്വേഷണം വേണമെന്ന ആവിശ്യത്തിന് മേൽ നടപടി എടുക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയോടും ആരോഗ്യ വകുപ്പിനോടും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ കൈക്കൂലി ആവശ്യപ്പെടുന്നതും വാങ്ങുന്നതും കുറ്റകരമാണ്. ഇവരുടെ പ്രൈവറ്റ് പ്രാക്ടീസ് സർക്കാർ നിരോധിച്ചിട്ടുമുണ്ട്. എങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ജംഗ്ഷൻ, പട്ടം, ഉള്ളൂർ, കുമാരപുരം തുടങ്ങിയ പ്രദേശങ്ങളിൽ ലൈസൻസുള്ള ഡോക്ടർമാരെ വീടിന് അകത്ത് ഇരുത്തി ഇതിന് മറവിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വ്യാപക പ്രൈവറ്റ് പ്രാക്ടീസ് നടത്തി വരുന്നു.
ആശുപത്രി പരിസരത്തിന് പുറത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്കാൻ സെന്ററിലേക്ക് രോഗികളെ കൂട്ടത്തോടെ അയച്ച് അവിടെ നിന്ന് വിഹിതം പറ്റുന്ന ഡോക്ടർമാരുടെ വൻ സംഘം തന്നെ പ്രവർത്തിക്കുന്നു. ആശുപത്രിയിൽ ലഭിക്കുന്ന മരുന്നുകൾ എഴുതാതെ പ്രൈവറ്റ് മെഡിക്കൽ ഷോപ്പുകളിലേക്ക് കുറിപ്പടികൾ നൽകുന്നു. മെഡിക്കൽ കോളേജിൽ ലഭിക്കുന്ന ഓപ്പറേഷൻ സാധനങ്ങൾ വരെ പുറത്ത് നിന്ന് വാങ്ങി വരുവാൻ നിർദ്ദേശിക്കുന്നവരുമുണ്ട്. ഇത്തരം കാര്യങ്ങളിൽ കൃത്യമായ പോലീസ് അന്വേഷണം നടക്കുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ സംബന്ധമായ ചികിത്സക്ക് പ്രവേശിച്ച കൊല്ലം സ്വദേശി വേണുവിന് ആശുപത്രിയിൽ അഡ്മിറ്റാക്കി മൂന്ന് ദിവസം കഴിഞ്ഞിട്ടും ചികിത്സ ലഭിച്ചില്ലെന്ന പരാതി അട്ടിമറിക്കുവാൻ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വ്യാജ റിപ്പോർട്ട് തയ്യാറാക്കി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് വേണുവിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നത്. രോഗി മരണപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് സുഹൃത്തുക്കൾക്ക് അയച്ച ഫോൺ സന്ദേശത്തിൽ ചികിത്സക്ക് പണം എന്നതടക്കം ഗുരുതര കാര്യങ്ങളാണ് പരാമർശിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ കൃത്യമായ പോലീസ് അന്വേഷണം വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്