anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം ; സഹജീവനം സ്നേഹഗ്രാമം മന്ത്രി ഉദ്ഘാടനം ചെയ്തു

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രഥമ പരിഗണനയാണ് സാമൂഹിക നീതി വകുപ്പ് നല്‍കുന്നതെന്നും പുനരധിവാസ ഗ്രാമം ആദ്യ ഘട്ടം നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യുമ്പോള്‍ സര്‍ക്കാരിനും വകുപ്പിനും അത് അഭിമാന മുഹൂര്‍ത്തമാണെന്നും ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. മുളിയാര്‍ മുതലപ്പാറയില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ‘സഹജീവനം സ്നേഹ ഗ്രാമം’ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയുടെ ഭിന്നശേഷിക്കാരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷിക്കാരുടെ സ്വാശ്രയ സംഘങ്ങളുടെ ശൃംഖല രൂപീകരിക്കുന്ന പദ്ധതി അവതരിപ്പിച്ചിരുന്നു. ആ പദ്ധതിയുടെ ഉദ്ഘാടനം കാസര്‍കോട് ജില്ലയില്‍ നടത്തണമെന്നും ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന്റെ തുടക്കം കാസര്‍കോട് നിന്ന് തന്നെയാകണം എന്നും മന്ത്രി പറഞ്ഞു.

2016 മുതല്‍ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 456,19,38,884 ,രൂപയുടെ പദ്ധതികളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. പുനരധവാസ കേന്ദ്രത്തിന്റെ ആദ്യ ഘട്ടത്തില്‍ കണ്‍സള്‍ട്ടിങ് ആന്റ് ഹൈഡ്രോ തെറാപ്പി ബ്ലോക്ക്, ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക് എന്നിവയാണ് ഒരുക്കിയത്. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ വേണ്ടി മെഡിക്കല്‍ ക്യാമ്പ് നടത്താനുള്ള പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ അടുത്ത ഘട്ടം വേഗത്തില്‍ പൂര്‍ത്തീകരിക്കും എന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികള്‍ക്ക് ഇന്ദ്രിയങ്ങളുടെ ലോകത്തെ അറിയാന്‍ കഴിയുന്ന കളിയുപകരണങ്ങള്‍ നിറഞ്ഞ സെന്‍സറി പാര്‍ക്ക് സ്ഥാപിക്കും. ചൂട് കൂടിയ പ്രദേശത്ത് ആവശ്യമായ തണല്‍ മരങ്ങളും ജില്ലാപഞ്ചായത്ത് നല്‍കും എന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ 2 ന്യൂറോളജിസ്റ്റ് തസ്തികകളും പരിശോധന സൗകര്യങ്ങളും കാത്ത് ലാബ് സൗകര്യവും അമ്മയും കുഞ്ഞും ആശുപത്രിയും അനുവദിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളജിന് കിഫ്ബി പദ്ധതിയില്‍ 150 കോടി അനുവദിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ ഭിന്നശേഷിക്കാര്‍ക്കായി ആഗ്യ ഭാഷയില്‍ പ്രസംഗങ്ങള്‍ അറിയിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.

ചടങ്ങില്‍ അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ പദ്ധതി വിശദീകരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, എ.ഡി.എം കെ.വി.ശ്രുതി, പ്ലാനിങ് ആന്റ് എക്കണോമിക് അഫയേഴ്‌സ് സ്‌പെഷ്യല്‍ സെക്രട്ടറി ഷൈനി ജോര്‍ജ്ജ് എന്നിവര്‍ വിശിഷ്ടാതിഥികളായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു, മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.മിനി, ബി.കെ.നാരായണന്‍, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.മനു, എസ്.എന്‍.സരിത, ജില്ലാപഞ്ചായത്ത് അംഗം പി.ബി.ഷെഫീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാര്‍, മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ജനാര്‍ദ്ദനന്‍, മുളിയാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.മോഹനന്‍, വാര്‍ഡ് മെമ്പര്‍ രമേശന്‍ മുതലപ്പാറ, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.സുര്‍ജിത്ത്, കാഞ്ഞങ്ങാട് നഗാസഭ വര്‍ഡ് കൗണ്‍സിലര്‍ വി.വി.രമേശന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.മാധവന്‍, എം.സി.പ്രഭാകരന്‍, കെ.ബി.മുഹമ്മദ്കുഞ്ഞി, അബ്ദുള്‍ റൗഫ്, ജയകൃഷ്ണന്‍ മാസ്റ്റര്‍, അബ്ദുള്‍ഖാദര്‍ കേളോട്ട് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി. രാജ് നന്ദിയും പറഞ്ഞു.

ഫോട്ടോ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് മുളിയാറിന്‍ ആരംഭിച്ച സഹജീവനം സ്നേഹ ഗ്രാമം സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

സഹജീവനം സ്നേഹഗ്രാമം’ പദ്ധതി ഇങ്ങനെ

സംസ്ഥാന സര്‍ക്കാറിന്റെ മാതൃകാ പദ്ധതിയായി സാമൂഹിക നീതി വകുപ്പ് വിഭാവനം ചെയ്ത എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ‘സഹജീവനം സ്നേഹഗ്രാമം’ ഉദ്ഘാടനം സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു നിര്‍വ്വഹിച്ചു. നാല് ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പ്രവര്‍ത്തനം പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായി.

2022 മെയില്‍ നിര്‍മ്മാണത്തിന് തുടക്കമിട്ട പുനരധിവാസഗ്രാമ പദ്ധതിയ്ക്ക് 489,52,829 രൂപയുടെ ഭരണാനുമതിയും 445,00,000 രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമാക്കിയിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മ്മാണം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്. നാല് പ്രധാന ഭാഗങ്ങള്‍/ ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഏകദേശം 58 കോടി രൂപയുടെ വികസന പദ്ധതിയാണ് പുനരധിവാസ ഗ്രാമത്തിന്റെ പ്രവൃത്തിക്കായി നീക്കിവച്ചത്. 25 ഏക്കര്‍ സ്ഥലവും ഇതിനായി ലഭ്യമാക്കി. ഇതിലെ ആദ്യഘട്ടമാണ് ഹൈഡ്രോ തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക് എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പൂര്‍ത്തിയാക്കിയത്.

പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ക്ക് പ്രത്യേക പരിചരണം നല്‍കാനുള്ള ഫോസ്റ്റര്‍ കെയര്‍ ഹോമാണ് ആദ്യത്തേത്. 18-20 വയസ്സില്‍ താഴെയുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്വന്തം കുടുംബത്തില്‍ നിന്നുള്ള പരിചരണം അത്യാവശ്യമാണെന്ന ബോധ്യത്തില്‍ ആ ചുറ്റുപാട് സൃഷ്ടിക്കാനാണ് ഈ ഘടകം. അഞ്ച് ബെഡ് റൂം ഉള്ള നാലു വാര്‍ഡുകള്‍, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലുള്ള ടോയിലറ്റ്, പൂന്തോട്ടം മുതലായവയാണ് ഫോസ്റ്റര്‍ കെയര്‍ ഹോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന 18 വയസ്സിനു മുകളില്‍ പ്രായമുള്ള പത്തു പന്ത്രണ്ടു പേര്‍ക്ക് താമസിക്കുവാന്‍ കഴിയുന്ന അസിസ്റ്റീവ് ലിവിങ് ഫോര്‍ അഡള്‍ട്ട്സ് ആണ് രണ്ടാം ഘടകം. ഇത്തരം പത്തു യൂണിറ്റുകളുണ്ടാവും. യൂണിറ്റുകളില്‍ അടുക്കള, റിക്രിയേഷന്‍ റൂം, ലൈബ്രറി, വൊക്കേഷണല്‍ ഫെസിലിറ്റി, പൂന്തോട്ടം, ഫിസിയോ തെറാപ്പി സെന്റര്‍, ജോബ് കോച്ച് സെന്റര്‍ എന്നിവയാണ് ഒരുക്കുക. ഭിന്നശേഷിയുള്ളവര്‍ക്ക് പെട്ടെന്നുള്ള താമസ സൗകര്യമാറ്റവും പുതിയ ആള്‍ക്കാരുമായിട്ടുള്ള സമ്പര്‍ക്കവും മോശമായ അവസ്ഥയും ഒഴിവാക്കാനുള്ള ഹാഫ് വേ ഹോംസ് ഫോര്‍ അസിസ്റ്റഡ് ലിവിംഗ് ഫോര്‍ അഡള്‍ട്ട്സ് ആണ് മൂന്നാമത്തെ ഘടകം.

സ്വയം ചലിക്കാന്‍ സാധിക്കാത്തവര്‍ക്ക് പ്രത്യേക പരിചരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈ ഡിപ്പന്റന്‍സി കെയര്‍ ഫോര്‍ ടോട്ടലി ബെഡ് റിഡണ്‍ എന്ന നാലാം ഘടകം. കാസര്‍കോട് ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാരുടെ പ്രത്യേകതകളും ആവശ്യങ്ങളും കണക്കിലെടുത്താവും പുനരധിവാസ ഗ്രാമത്തിന്റെ പ്രവൃത്തി വിപുലീകരണം ഉള്‍പ്പെട്ട രണ്ടാംഘട്ടം. ഭിന്നശേഷി നേരത്തെ കണ്ടെത്തി ആവശ്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് സഹായകമായ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ ഈ ഘട്ടത്തില്‍ കൊണ്ടുവരും.

Spread the News

Leave a Comment