ലഹരിക്കെതിരായി കേരളത്തിൽ നടന്നുവരുന്നബോധവൽക്കരണ പ്രവർത്തനങ്ങളുടെ ശക്തരായ പ്രചാരകരാകാൻ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കഴിയുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി
രമേശ് ചെന്നിത്തല. നിരവധി ആളുകളുമായി ദിനംപ്രതി ഇടപഴകുന്നവരാണ് ഓട്ടോറിക്ഷ തൊഴിലാളികൾ. മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ ലഭിക്കുന്ന വിവരങ്ങൾ പോലീസിൽ അറിയിച്ചാൽ
സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു വലിയ വിപത്തിൽ നിന്ന് നമുക്ക് രക്ഷനേടാനാകുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാരെ തൂഫാൻ വാരിയർമാരായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാക്കി അണിയുന്നവരാണ് ഡ്രൈവർമാരും പോലീസുകാരും. പരസ്പരം സുഹൃത്തുക്കളായി മാറാൻ ഇരുകൂട്ടർക്കും കഴിയണം.അനാവശ്യമായ കാര്യങ്ങളിൽ ഓട്ടോറിക്ഷ തൊഴിലാളികളെ പോലീസ് ബുദ്ധിമുട്ടിക്കില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.
സംസ്ഥാനത്ത് ലഹരിവിരുദ്ധ ബോധവൽക്കരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന്റെ വിവിധ മേഖലകളെ ഒരുമിപ്പിച്ച് ജനകീയ മുന്നേറ്റം വിപുലപ്പെടുത്തുന്നതിനുമായിട്ടാണ് ഓട്ടോറിക്ഷ ഡ്രൈവർമാരെ തൂഫാൻ വാരിയേഴ്സ് ആയി പ്രഖ്യാപിക്കാൻ കേരള പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് പരിസരത്ത് നിന്നും തുറന്ന ജീപ്പിൽ,
ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ അകമ്പടിയോടെയാണ് ആഭ്യന്തര മന്ത്രി പോലീസ് ട്രെയിനിങ് കോളജിലെ ഉദ്ഘാടനച്ചടങ്ങിലേയ്ക്ക് എത്തിയത്.സംസ്ഥാന പോലീസ് മേധാവി
റവാഡ ആസാദ് ചന്ദ്ര ശേഖറും മന്ത്രിയെ അനുഗമിച്ചു.
മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് തൂഫാൻ വാരിയേഴ്സ് ബാഡ്ജ് വിതരണം ചെയ്തു. തുടർന്ന് തൂഫാൻ ബോധവൽക്കരണ സ്റ്റിക്കറുകളും
മന്ത്രി ഓട്ടോ റിക്ഷകളിൽ പതിപ്പിച്ചു.
ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റാവാഡ ആസാദ് ചന്ദ്ര ശേഖർ, സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ. ബി. കൃഷ്ണ, ഡി.സി.പി.മാരായ ഷഹൻഷ കെ. എസ്., ദീപക് ധൻകർ, ഷീൻ തറയിൽ, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ജയശങ്കർ ആർ എന്നിവർ പങ്കെടുത്തു.