കൊച്ചി, ജൂലൈ 22, 2026: കാൻസർ ബാധിതരായ 14 വയസിന് താഴെയുള്ള കുട്ടികൾക്ക് സഹായവുമായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. അനഹതം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ആർ.സി.സിയിൽ കാൻസർ ചികിത്സ നടത്തുന്ന 30 കുട്ടികൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. മൂന്ന് ലക്ഷത്തിൽ കുറവ് വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാവും പദ്ധതിയുടെ ഗുണം ലഭിക്കുക.
കുട്ടികളുടെ ആരോഗ്യവും ഭാവിയും സംരക്ഷിക്കുകയെന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. കാൻസർ ബാധിതരായ കുട്ടികൾക്ക് ചികിത്സ മാത്രമല്ല, പ്രത്യാശയും കരുതലും പിന്തുണയും ഒരുപോലെ ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ അവരുടെ കുടുംബങ്ങൾക്ക് ഒപ്പമുണ്ടാകുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വി-ഗാർഡ് ഫൗണ്ടേഷൻ വിശ്വസിക്കുന്നു. ഈ പദ്ധതിയിലൂടെ അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചമാകുവാൻ കഴിയുമെന്നാണ് ഞങ്ങളുടെ കരുതുന്നത്” എന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റേയും വി-ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആരോഹ് എന്ന എൻ.ജി.ഒയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനുമായി ചേർന്ന് കാൻസർ ഷീൽഡ് എന്ന പേരിൽ വി-ഗാർഡ് എറണാകുളം, കോട്ടയം ജില്ലകളിൽ പദ്ധതികൾ നടപ്പാക്കിയിരുന്നു. വനിതകളിൽ സ്തനാർബുദം നേരത്തേ കണ്ടെത്തുന്നത് പ്രോത്സാഹിപ്പിക്കാൻ സൗജന്യ മാമോഗ്രാമും അൾട്രാസൗണ്ട് സ്ക്രീനിങ്ങും ലഭ്യമാക്കുന്നതായിരുന്നു ഈ പദ്ധതി. ഇതുവരെ ആയിരത്തിലധികം വനിതകൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ വി-ഗാർഡിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ഈ പുതിയ പദ്ധതിയും.
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും വി-ഗാര്‍ഡ് ഫൗണ്ടേഷന്റെയും ഡയറക്ടറായ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി ആരോഹിന്റെ ഫൗണ്ടറും ട്രസ്റ്റിയുമായ ബിന്ദു എൻ. നായർക്ക് ‘അനഹതം’ സി. എസ്. ആർ പദ്ധതിയുടെ ഭാഗമായി ചെക്ക് കൈമാറുന്നു. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് (ഇലക്ട്രോണിക്സ്) ബിജോയ് പണക്കാട്ട്, ആരോഹ് പ്രോഗ്രാം കോർഡിനേറ്റർ രഞ്ജിനി ശ്രീഹരി എന്നിവർ സമീപം.