ചെർപ്പുളശ്ശേരി. നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹാൻസ് തുടങ്ങിയ വസ്തുക്കളാണ് ചെർപ്പുളശ്ശേരിയിൽ കടകളിൽ വ്യാപകമായി കച്ചവടം ചെയ്യുന്നത്. ടൗണിലെ എല്ലാ റോഡുകളിലും ഇത്തരത്തിൽ കടകളുണ്ട് എന്നാണ് അന്വേഷണത്തിൽ അറിയുന്നത്. ആവശ്യക്കാർ കല്ലെന്നും ചമ എന്നും പറഞ്ഞ് എത്തുമ്പോൾ ഇത്തരം ആളുകൾക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നു. സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് കടകൾ എല്ലാം കൃത്യമായി അറിയാം എന്നതും കടക്കാർക്ക് അവരെ അറിയാവുന്നതും വിൽപ്പനയ്ക്ക് സഹായകരമാണ്. ഇതിൽ പലകടകളും മുൻപ് റേഡ് ചെയ്തു പോലീസ് കേസടുത്തതാണ്. കോളേജുകളും ഹൈസ്കൂളുകളും കേന്ദ്രീകരിച്ച് കഞ്ചാവ്, മറ്റു മാരക മയക്കുമരുന്നുകൾ എന്നിവയും ലഭിക്കുന്നുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. പോലീസ് വരുമ്പോൾ തന്നെ ഇവർക്ക് കൃത്യമായി വിവരം കിട്ടുന്നതും അത് അനുസരിച്ച് സാധനങ്ങൾ മാറ്റിവയ്ക്കുന്നതും പോലീസ് പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിക്കാതിരിക്കുന്നതും ഇവരുടെ കച്ചവടത്തിന് ആക്കം കൂട്ടുന്നു. പുതിയ തലമുറയെ വൻവിപത്തിലേക്ക് നയിക്കുന്ന ഈ കച്ചവട രീതി വ്യാപാരികൾ അവസാനിപ്പിക്കാത്ത പക്ഷം ഈ കച്ചവടം ചെർപ്പുളശ്ശേരിയിൽ മാത്രമല്ല എല്ലാ ഭാഗത്തും തുടർന്നുകൊണ്ടേയിരിക്കും. മയക്കുമരുന്നിന്റെ ഗൗരവം മനസ്സിലാക്കി ഈ കച്ചവടത്തിൽ നിന്നും വ്യാപാരികൾ പിന്മാറുകയും പുതിയ തലമുറ തങ്ങൾ ഇത് ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുകയും ചെയ്തെങ്കിൽ മാത്രമേ ഇതിന് അറുതി വരുത്താൻ പറ്റൂ.