ചെർപ്പുളശ്ശേരി. ബസ് ഗതാഗതം പൂർണ്ണമായും ചെർപ്പുളശ്ശേരി പു ത്തനാല്‍ക്കൽ ക്ഷേത്ര ഭാഗത്തേക്ക് മാറുന്നതോടെ നിലവിലുള്ള ബസ്റ്റാൻഡ് പരിസരങ്ങളിലെ കച്ചവടങ്ങൾ ഏറെക്കുറെ മന്ദഗതിയിൽ ആവുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബസ്സുകളും തിരക്കും മാത്രമാണ് ഇവിടുത്തെ കച്ചവടക്കാരുടെ ഏക ആശ്രയം. സ്റ്റേഷനറി കടകൾ, ഹോട്ടലുകൾ, ചായക്കടകൾ, മരുന്ന് ഷാപ്പുകൾ,ടെക്സ്റ്റൈൽസ്, തുടങ്ങിയ മേഖലകളാണ് പൂർണ്ണമായും അവതാളത്തിൽ ആവുന്നത്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ ആകട്ടെ മറ്റ് നഗരങ്ങളെയാണ് ഇത്തരം കാര്യങ്ങൾക്ക് പ്രധാനമായും ആശ്രയിക്കുന്നത്. നിലവിലുള്ള ബസ്റ്റാൻഡ് പരിസരത്ത് വൻ തുക വാടക കൊടുത്ത് കച്ചവടത്തിന് ഇരിക്കുന്ന വ്യാപാരികൾ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിൽ ആവും എന്ന് തന്നെയാണ് നിഗമനം. ആദ്യത്തെ ഒരാഴ്ച പുതിയ ബസ് സ്റ്റാൻഡിലേക്ക് ആളുകൾ വേണ്ടത്ര എത്തുന്നില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ആ ബസ്റ്റാന്റുമായി പൊരുത്തപ്പെട്ട് ജനങ്ങൾ അങ്ങോട്ട് നീങ്ങുകയും പുതിയ ബസ് സ്റ്റാൻഡും പരിസരപ്രദേശങ്ങളും കച്ചവട സ്ഥാപനങ്ങളെ കൊണ്ടും യാത്രക്കാരെ കൊണ്ടും നിറയും എന്ന കണക്കുകൂട്ടൽ ഏറെക്കുറെ ശരിയാവും. ഇപ്പോൾ തന്നെ പുതിയ ബസ്റ്റാൻഡ് പരിസരത്ത് കച്ചവട സ്ഥാപനങ്ങൾ നടത്തുന്നതിന് വേണ്ടി മുറികൾ അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലും പഴയ ബസ്റ്റാൻഡ് പരിസരം ആളും അനക്കവും ഇല്ലാതെ ആവുന്ന കാലം വിദൂരമല്ല.