പാലക്കാട്. മാർച്ച് 29 ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിവിധ തദ്ദേശസ്വയംഭരണ പരിധികളിൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള ആകാശ ഉപകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. പാലക്കാട് മുനിസിപ്പാലിറ്റി, കണ്ണാടി, മരുതറോഡ്, കൊടുമ്പ് ഗ്രാമപഞ്ചായത്തുകൾ എന്നീ പ്രദേശങ്ങളിലാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്.
മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, ഹാംഗ് ഗ്ലൈഡറുകൾ, റിമോട്ട് കൺട്രോൾഡ് ഇലക്ട്രോണിക് ടോയ് പ്ലെയിനുകൾ, ഹെലികാം, ഡ്രോണുകൾ (യു.എ.വി.), മറ്റ് ആകാശ ഉപകരണങ്ങൾ എന്നിവ പ്രവർത്തിപ്പിക്കുന്നത് ഈ പരിധിയിൽ കർശനമായി വിലക്കിയിട്ടുണ്ട്. മാർച്ച് 27 അർദ്ധരാത്രി 12 മുതൽ മാർച്ച് 30 അർദ്ധരാത്രി 12 വരെയാണ് നിരോധനം.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആകാശമാർഗ്ഗേനയുണ്ടാകാൻ സാധ്യതയുള്ള ഭീഷണികൾ ഒഴിവാക്കുന്നതിനുമാണ്പാലക്കാട് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കിയത്.2023-ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷൻ 163 പ്രകാരമാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 223, എയർക്രാഫ്റ്റ് ആക്ട് (1934), ഡ്രോൺ നിയമങ്ങൾ (2021) എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം നിയമം ലംഘിക്കുന്നവർ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.