ചേർപ്പുളശ്ശേരി. നീണ്ട ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം യുഡിഎഫ് സ്ഥാനാർത്ഥിയായി ഷൊർണൂരിൽ പി ഹരിഗോവിന്ദൻ എത്തുന്നു. ഹരിഗോവിന്ദനെ ആദ്യം പരിഗണിച്ചത് ഒറ്റപ്പാലത്ത് ആണെങ്കിലും പി കെ ശശിയുടെ വരവ് ഹരിഗോവിന്ദൻ ഷോർണൂരിലേക്ക് ചേക്കേറാൻ കാരണമായി. അവസാന റൗണ്ട് വരെ ഷൊർണൂർ ആണെങ്കിൽ മത്സരിക്കുന്നില്ല എന്ന തീരുമാനത്തിൽ ആയിരുന്നു അധ്യാപക നേതാവ് കൂടിയായ പി ഹരിഗോവിന്ദൻ. എന്നാൽ നേതാക്കളുടെ ആവശ്യം പരിഗണിച്ച് അവസാനം ഷൊർണൂരിൽ മത്സരിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. ആദ്യമായാണ് പി ഹരിഗോവിന്ദൻ ജനവിധി തേടുന്നത്. ചുവപ്പിന്റെ കോട്ടയായ ഷോർണൂരിൽ പി കെ ശശിയും തുടർന്ന് മമ്മി കുട്ടിയും നടത്തിയ വികസന പ്രവർത്തനങ്ങൾ ഇടതുപക്ഷത്തിന്റെ ആവനാഴിയിലെ അമ്പുകളാണ്. ഇതിനെയെല്ലാം മറികടന്ന് വേണം ഷൊർണൂരിൽ യുഡിഎഫിന് അങ്കം കുറിക്കാൻ. ബിജെപി ആകട്ടെ ഓരോ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനമാണ് ഷൊർണൂരിൽ കാഴ്ചവയ്ക്കുന്നത് ഇത്തവണ ശങ്കു ടി ദാസ് ആണ് ബിജെപിയുടെ സ്ഥാനാർത്ഥി. വ്യക്തമായ ത്രികോണ മത്സരം ആയിരിക്കും ഷൊർണൂരിൽ കാണാൻ കഴിയുക. ഏതായാലും അവസാന നിമിഷം യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത ദിവസം തന്നെ പി ഹരിഗോവിന്ദൻ ഷോർണൂരിലെ വോട്ടർമാരെ നേരിൽ കാണാനായി എത്തുമെന്നാണ് അറിയുന്നത്.