ഷൊർണൂർ: കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ഫാസിസ്റ്റ് ഭീതി വെറും കാപട്യമാണെന്ന് എസ്പിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി പ്രസ്താവിച്ചു. വാണിയംകുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികളെ ഭയപ്പെടുത്തി തങ്ങളിലേക്ക് അടുപ്പിക്കുകയോ, അവർ ഭയപ്പെട്ട് സ്വയം ബിജെപിയുടെ ഭാഗമാകുകയോ ചെയ്യുന്ന കാഴ്ചകളാണ് നാം കാണുന്നത്. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പാർലിമെന്റിലേക്ക് പോകാൻ ഭയമാണ്. കാരണം അവർ അവിടെ നേരിടേണ്ടത് മോദിയെയും അമിത് ഷായെയുമാണ്.
തമിഴ്നാട്ടിൽ കോൺഗ്രസിന് അഞ്ച് എംഎൽഎമാർ ഉണ്ടായത് ഡിഎംകെയുടെ സഹായം കൊണ്ട് മാത്രമാണ്. എന്നാൽ അധികാരത്തിനു വേണ്ടി വിജയിയുടെ പാർട്ടിയുടെ കൂടെ പോകാൻ അവർക്ക് മടിയുണ്ടായില്ല. പ്രതിപക്ഷ കക്ഷികളുടെ ഐക്യ നിരയായ ഇന്ത്യ മുന്നണിയെ പോലും തകർക്കാനാണ് കോൺഗ്രസിന്റെ ഈ ഇരട്ടത്താപ്പ് കാരണമായത് എന്നും എം.കെ ഫൈസി പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ പാർട്ടി ആശങ്ക പ്രകടിപ്പിച്ചത് കൃത്യമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് തുടർന്ന് സംസാരിച്ച സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് പറഞ്ഞു. അന്ന് എസ്ഡിപിഐ പറഞ്ഞ കാര്യം ഇന്ന് കേരള സമൂഹം ഒന്നാകെ പറയുകയാണ്. കേരള ജനത വാസ്തവത്തിൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും, മുഖ്യമന്ത്രിയായ ആദ്യ നാൾ തൊട്ട് ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കാനാണ് വി.ഡി. സതീശൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലീഡേഴ്സ് മീറ്റിൽ ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടൻചിറ, ഡോ. സി.എച്ച് അഷ്റഫ്, ഇ.എസ് കാജാ ഹുസൈൻ, അമീർ അലി, വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാബിയാ , റഷീദ് പുതുനഗരം, ഷെരീഫ് പട്ടാമ്പി, ഉമ്മർ മൗലവി, എ.വൈ കുഞ്ഞുമുഹമ്മദ്, വാസു വല്ലപ്പുഴ, മജീദ് ഷൊർണൂർ, മുസ്തഫ ഷൊർണൂർ തുടങ്ങിയവർ സംസാരിച്ചു.