ചെർപ്പുളശ്ശേരി. തൂത മുണ്ടൂർ സംസ്ഥാനപാതയിൽ വാഹന അപകടങ്ങൾ പെരുകുന്നതായി പരാതി. കഴിഞ്ഞദിവസം കച്ചേരി കുന്ന് എന്ന സ്ഥലത്ത് ഒരു വീട്ടിലേക്ക് നിയന്ത്രണം വിട്ടു കാർ കയറിയതാണ് അവസാനം നടന്ന അപകടം. എന്നാൽ ഇതിൽ ആളപായമില്ല. കഴിഞ്ഞ അപകടങ്ങളിൽ എല്ലാം നിരവധി പേർ മരണമടഞ്ഞിരുന്നു. തൂത മുണ്ടൂർ നാലുവരിപ്പാത ആക്കിയതോടെ യാതൊരു നിയന്ത്രണവും ഇല്ലാതെ അമിതവേഗതയിലാണ് മിക്ക വാഹനങ്ങളും പൊയ്ക്കൊണ്ടിരിക്കുന്നത്. നിലവിൽ ഈ റോഡിൽ ക്യാമറകൾ സ്ഥാപിച്ചിട്ടില്ല എന്നത് ഡ്രൈവർമാർക്ക് വേഗത കൂട്ടാനുള്ള ഉപായമായി കരുതുന്നു. ഇടയ്ക്ക് വരുന്ന ക്രോസിംഗുകളിൽ യാതൊരു മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല എന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ തുടർക്കഥകൾ ആയി മാറും.