anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ*: *രക്ഷാപ്രവർത്തനം ഊർജിതമെന്ന് മുഖ്യമന്ത്രി*

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ രണ്ട് പേർ മരിച്ചതായും ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി ഡി സതീശൻ. കാണാതായവരിൽ അധികവും പ്രദേശത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനങ്ങൾ വിവിധ സേനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.IMG 20260707 WA0088

മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള അംഗങ്ങളും ഉടൻ എത്തും. സംസ്ഥാന പോലീസും ഫയർഫോഴ്സും നിലവിൽ സ്ഥലത്തുണ്ട്. തൃശ്ശൂരിൽ നിന്നുള്ള ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിനെയും സജ്ജമാക്കിയിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിനായി എട്ട് എസ്‌കവേറ്ററുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുള്ളതിനാൽ ഉപകരണങ്ങളുടെയോ സേനയുടെയോ അഭാവം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.IMG 20260707 WA0087

അപകടസ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ ജില്ലാ കളക്ടറും ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും നേരത്തേ ഉത്തരവിറക്കിയിരുന്നു. തുടർന്ന് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഹൈവേ നിർമാണത്തിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാവിലെ 225 മില്ലീ മീറ്റർ മഴ രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ചെളി കലർന്ന മണ്ണും മഴയും രക്ഷാദൗത്യം കൂടുതൽ ദുഷ്‌കരമാക്കുകയാണ്. കേന്ദ്ര സർക്കാർ നയപ്രകാരം പ്രദേശത്ത് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയാണ് ലഭിച്ചത്.

ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രി എ പി അനിൽ കുമാറിനെയും കൃഷി മന്ത്രി ടി സിദ്ദിഖിനേയും നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ്, ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ കമ്മിഷണർ എച്ച് ദിനേശൻ, റവന്യു, ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ ജീവൻ ബാബു, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവരുമായുള്ള അടിയന്തര യോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Spread the News

Leave a Comment