anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ

 തിരുവനന്തപുരം.   സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി.

വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്‌സോഴ്‌സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്‌നസ് പരിശോധനയിൽ പരമ്പരാഗത രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ആധുനികവൽക്കരണത്തിന്റെയും ഓട്ടോമേഷന്റെയും നിർണായക ഘട്ടത്തിലാണ് പുതിയ തലമുറ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ സേവനത്തിലേക്ക് കടക്കുന്നത്. രാജ്യത്ത് കമ്പ്യൂട്ടർവൽക്കരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ ഒന്നായ കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലിക്കേഷൻ ദേശീയതലത്തിലെ പരിവാഹൻ സംവിധാനത്തിന് അടിസ്ഥാനമായി. വാഹൻ, സാരഥി പ്ലാറ്റ്‌ഫോമുകളിൽ നിരവധി മെച്ചപ്പെടുത്തലുകൾ കേരള എംവിഡി ഉദ്യോഗസ്ഥരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കി. ആദ്യ കമ്പ്യൂട്ടറൈസ്ഡ് വാഹന പരിശോധനയും ഡ്രൈവർ പരിശോധനയും കേരളത്തിലാണ് നടപ്പിലാക്കിയത്.

ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകൾ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ വഴി കൂടുതൽ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എംവിഡി നവീകരണത്തിനായി പ്രത്യേക നവീകരണ സ്‌കീം ഫണ്ട് രൂപീകരിക്കുമെന്നും ഐസിടി ഉപകരണങ്ങൾ, എൻഫോഴ്‌സ്‌മെന്റ് ടാബുകൾ, എ എൻ പി ആർ (Automatic Number Plate Recognition) ക്യാമറകൾ എന്നിവ വ്യാപകമായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. നികുതി വെട്ടിപ്പ് തടയുകയും നികുതി ശേഖരണം കാര്യക്ഷമമാക്കുകയും ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ നിർണായക പങ്ക് വഹിക്കണം.

സംസ്ഥാനത്തെ റോഡുകളിൽ സജീവമായി ഓടുന്ന വാഹനങ്ങളുടെ യഥാർത്ഥ കണക്ക് കണ്ടെത്തുന്നതിനായി വാഹന സെൻസസ് ആരംഭിക്കും. വാഹൻ ഡാറ്റ കൂടുതൽ കൃത്യമാക്കുന്നതിലൂടെ സെർവർ ഡൗൺടൈം കുറയ്ക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും സാധിക്കും.

പൊതുഗതാഗത സംവിധാനത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനായി എല്ലാ സ്റ്റേജ് കാരിയേജുകൾക്കും വേണ്ടി ഓട്ടോമേറ്റഡ് റൂട്ട് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കും. തത്സമയ ഡാറ്റയുടെ അടിസ്ഥാനത്തിൽ ബസ് സർവീസുകൾ നിരീക്ഷിക്കാനും സമയക്രമം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. യൂറോപ്പിലെയും അമേരിക്കയിലെയും മാതൃകയിൽ മൊബൈൽ ആപ്പ് വഴി പൊതുഗതാഗത വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കും.

ഷെയർ ട്രാൻസ്‌പോർട്ട്, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വരും ദിവസങ്ങളിൽ എ എൻ പി ആർ (automatic number plate recognition) അധിഷ്ഠിത ഡാഷ് ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് റോഡ് സുരക്ഷാ നിർവഹണവും ശക്തിപ്പെടുത്തും. അന്തർ സംസ്ഥാന ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് അയൽ സംസ്ഥാനങ്ങളുമായി ധാരണയിലെത്തും.

പരിശീലനത്തിന് ശേഷം നിയമങ്ങൾ, സാങ്കേതിക വിദ്യകൾ, പൊതുസേവന രംഗത്തെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള പുതു അറിവുകൾ ഉദ്യോഗസ്ഥർ നിരന്തരമായി ഉൾക്കൊള്ളണമെന്ന് മന്ത്രി നിർദേശിച്ചു.ജനങ്ങളോടുള്ള പെരുമാറ്റത്തിൽ അച്ചടക്കവും മര്യാദയും പുലർത്തണമെന്നും യൂണിഫോമിന്റെ ഗൗരവം കാത്തുസൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.IMG 20260603 WA0106

32 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കി പരേഡിൽ പങ്കെടുത്തത്. മന്ത്രി ട്രെയിനികളുടെ പരേഡ് പരിശോധന നടത്തി. തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങും സ്ലോ, ക്വിക്ക് ടൈം മാർച്ച് പാസ്റ്റും നടന്നു.

പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച ട്രെയിനികൾക്ക് മന്ത്രി മെഡലുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായി ഏർപ്പെടുത്തിയ കേരള ചീഫ് മിനിസ്റ്റേഴ്‌സ് ട്രാൻസ്‌പോർട്ട് മെഡലുകളും മന്ത്രി ചടങ്ങിൽ സമ്മാനിച്ചു.

ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ പി.എസ്, പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ജയശങ്കർ ആർ, വൈസ് പ്രിൻസിപ്പൽ എസ് അജയ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Spread the News

Leave a Comment