കൊച്ചി: ‘കനകരാജ്യം’, ‘ആസാദി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന ലളിതമായ പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണത്തിന് ആമുഖമായത്. എസ്.എൻ. തോട്ട്സിന്റെ ബാനറിൽ പ്രദീപ് മഞ്ജുവാണ് ചിത്രം നിർമ്മിക്കുന്നത്.
നടൻ സൈജു കുറുപ്പ് ഭദ്രദീപം തെളിയിച്ചതോടെ പൂജാ ചടങ്ങുകൾ ആരംഭിച്ചു. നിർമ്മാതാവ് പ്രദീപ് മഞ്ജു സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചപ്പോൾ, ബേബി തൻവി പ്രദീപ് ആദ്യ ക്ലാപ്പടിച്ചു. ബോബൻ സാമുവൽ, ജീൻ പോൾ ലാൽ (ജൂനിയർ ലാൽ), അഭിരാം തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
സാധാരണക്കാരൻ്റെ ജീവിതവുമായി ഏറെ ബന്ധമുള്ള ഒരു പ്രമേയമാണ് ഈ ചിത്രത്തിലൂടെ സാഗർ അവതരിപ്പിക്കുന്നത്. തികച്ചും റിയലിസ്റ്റിക് ശൈലിയിലുള്ള ഒരു ത്രില്ലർ ആയിരിക്കും ചിത്രമെന്ന്അണിയറപ്രവർത്തകർ അറിയിച്ചു. സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അൽത്താഫ് സലിം, വിജയരാഘവൻ, ജീൻ പോൾ ലാൽ, സുധീഷ്, സുധി കോപ്പ, ഉണ്ണി ലാലു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം സൈജു കുറുപ്പ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.
മെയ് പകുതിയോടെ കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ മറ്റ് പ്രധാന ലൊക്കേഷനുകൾ കൊച്ചിയും തിരുവനന്തപുരവുമാണ്. സനീഷ് സ്റ്റാൻലി ഛായാഗ്രഹണവും ഷഫീഖ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. സെയ്ത് മുഹമ്മദാണ് സംഗീതം. ആന്റെണി ഏലൂർ (പ്രൊഡക്ഷൻ കൺട്രോളർ), നിധീഷ് (ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ), ടി.ജി. രാജേഷ്, അഖിൽ കഴക്കൂട്ടം (അസ്സോസ്സിയേറ്റ് ഡയറക്ടേർസ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.