കടമ്പഴിപ്പുറം. കുടുംബത്തോടൊപ്പം ചിക്കമംഗലൂരിലേക്ക് വിനോദയാത്ര പോയ 15 കാരിയെ കാണാതായി. പാലക്കാട് കടമ്പഴിപ്പുറം കല്ലപ്പറമ്പ് സ്വദേശി രമേശ് ഗോപാലന്റെ മകള്‍ ശ്രീനന്ദയെയാണ് കാണാതായത്.
മണിക്കധാര വ്യൂപോയിന്റില്‍ വെച്ചാണ് കുട്ടിയെ കാണാതായത്. ചൊവ്വാഴ്ച വൈകീട്ട് 5.30യോടെയാണ് സംഭവം.
ശ്രീനന്ദയുടെ കുടുംബം അടക്കം 40 അംഗ സംഘമാണ് ചിക്കമംഗളൂരുവിലേക്ക് പോയത്. വ്യൂപോയിൻ്റില്‍ വെച്ച് ശ്രീനന്ദയും മറ്റ് മൂന്ന് കുട്ടികളും ഫോട്ടോ പകർത്തുകയായിരുന്നു. ഇതിനിടയിലാണ് കുട്ടിയെ കാണാതായത്. തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും പരിശോധന ആരംഭിക്കുകയും ചെയ്തു. പ്രത്യേക ഡോഗ് സ്ക്വാഡിനെ വിന്യസിച്ചുള്ള പരിശോധനയാണ് നടന്നത്.
നാല്പതംഗ സംഘം ആദ്യം ഹംപിയിലേക്കാണ് പോയത്, ശനിയാഴ്ച ഹംപിയിലെത്തി രണ്ടുദിവസം തങ്ങി. ചൊവ്വാഴ്ച രാവിലെ ചിക്കമംഗളൂരുവിലെത്തിയ സംഘം അഞ്ചു ജീപ്പുകളില്‍ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യാത്രയായി. ഇവരെ കൂടാതെ പത്തു സന്ദർശകർ മാത്രമാണ് സന്ദർശന സമയത്ത് ഉണ്ടായിരുന്നത്.
‘കുട്ടിയെ കാണാതായെന്ന് തിരിച്ചറിഞ്ഞ ഉടനെ തന്നെ തിരച്ചില്‍ തുടങ്ങി. കഴിഞ്ഞ രണ്ടുദിവസമായി ഡോഗ് സ്ക്വാഡും ഡ്രോണും ഉപയോഗിച്ച് പ്രദേശം വിശദമായി പരിശോധിച്ചു. പോലീസ് താഴ്വരയിലിറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പോലീസ് ചെക്ക് പോസ്റ്റുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. തിരിച്ചില്‍ ഇപ്പോഴും തുടരുകയാണ്’, കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പാലക്കാട് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. തിരച്ചിലിന് സഹായിക്കാൻ കുടുംബത്തിലെ ഏകദേശം 15 അംഗങ്ങള്‍ അവിടെ തങ്ങുന്നുണ്ട്. പ്രായമായവരടക്കം മറ്റുള്ളവരെ തിരിച്ചയച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണോയെന്ന സംശയവും ഉണ്ട്. ഈ സാഹചര്യത്തില്‍ സിസിടിവികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്.