കാലിക്കറ്റ് സർവ്വകലാശാല അസി. പ്രെഫസർ ഡോ. ശ്രീകല മുല്ലശ്ശേരിയ്ക്ക് എതിരെ അച്ചടക്ക നടപടി വൈകിപ്പിക്കുന്നത് സർവ്വകലാശാലയുടെ സംരക്ഷിത നീക്കത്തിൻ്റെ ഭാഗമാണെന്ന പരാതിയിൽ വൈസ് ചാൻസിലറോട് ഗവർണ്ണർ റിപ്പോർട്ട് തേടി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നല്കിയ പരാതിയിലാണ് ഗവർണ്ണർ റിപ്പോർട്ട് തേടിയത്.
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിന് വേണ്ടി ഇലക്ഷൻ പ്രചാരണം നടത്തിയ കാലിക്കറ്റ് സർവ്വകലാശാല അസിസ്റ്റൻ്റ് പ്രെഫസർ ഡോ. ശ്രീകല മുല്ലശ്ശേരിയ്ക്ക് എതിരെ അച്ചടക്ക നടപടി ഓരോ കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുകയാണെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് പറഞ്ഞു.
അധ്യാപികയുടെ നടപടി ഗുരുതര സർവ്വീസ് ചട്ടലംഘനമാണ്. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ അധ്യാപികയെ സസ്പെൻഡ് ചെയ്യാതെ കാരണം കാണിക്കൽ നോട്ടിസ് മാത്രമാണ് നല്കിയത്. ജൂണിൽ നല്കിയത് മെമ്മോയ്ക്ക് പിന്നാലെ അധ്യാപിയ്ക്കെതിരെ സർവ്വകശാല വൈസ് ചാൻസിലർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് അധ്യാപികയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മാത്രമേ കാണുവാൻ കഴിയുകയുള്ളൂ. നയപരമായ കാര്യങ്ങൾക്ക് മാത്രമേ സിൻഡിക്കേറ്റിൻ്റെ ഭൂരിപക്ഷ അനുമതി ആവശ്യമുള്ളൂ. ഇക്കാര്യത്തിൽ സിൻഡിക്കേറ്റ് ഭൂരിപക്ഷ അംഗങ്ങളുമായി രഹസ്യ ഒത്തുകളി വൈസ് ചാൻസിലർ നടത്തുകയാണ്. വൈസ് ചാൻസിലർക്കുള്ള വിചേനാധികാരം സിൻഡിക്കേറ്റിന് മുന്നിൽ പണയം വയ്ക്കുകയും കുറ്റക്കാരിയായ അധ്യാപികയ്ക്ക് എതിരെ നടപടി നീട്ടി കൊണ്ടുപോയി രഹസ്യമായി സംരക്ഷിക്കുകയും ചെയ്യുന്ന വൈസ് ചാൻസിലർ നടപടിയിൽ ഗവർണ്ണറുടെ അന്വേഷണം വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെടുന്നത്.