ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തിക സൃഷ്ടിക്കുന്നതിന് വകുപ്പ് ഡയറക്ടർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു .
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നല്കിയ പരാതി തീർപ്പാക്കി കൊണ്ടാണ് ഇത്തരം വിഷയത്തിൽ സുപ്രധാന നിർദ്ദേശം കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ റേഡിയോളജിസ്റ്റ് ഇല്ലാത്തത് കാരണം രോഗികൾക്ക് സ്വകാര്യ സ്കാനിങ് സെന്ററുകളെ ആശ്രയിക്കേണ്ടിവരുന്നതായും ആയത് സാധാരണക്കാരായ രോഗികൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മറ്റും കാണിച്ചാണ് അഡ്വ. കുളത്തൂർ ജയ്സിങ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ കേസ് ഫയൽ ചെയ്തിരുന്നു. നിലവിൽ ആശുപത്രിയിൽ 7 ഗൈനോളജിസ്റ്റ് 3 പീഡിയാട്രീഷൻ 1 ഫിസിഷ്യൻ തസ്തികളാണ് സ്പെഷ്യലിസ്റ്റ് കെയർ നൽകുന്നതിന് ആശുപത്രിയിൽ ഉള്ളതെന്നും റേഡിയോളജി തസ്തിക ഇല്ലാത്തതിനാൽ ഇൻഷുറൻസ് മുഖാന്തിരം ലഭിക്കേണ്ട സ്കാനിങ് ആശുപത്രിയ്ക്ക് പുറത്തെ സ്കാനിങ് സെന്ററുമായി എല്ലാവർഷവും ടെൻഡർ മുഖാന്തിരം കരാർ ഉണ്ടാക്കി ചെയ്ത വരുന്നതായും ആശുപത്രി അധികൃതർ കമ്മീഷനെ അറിയിച്ചിരുന്നു. പരാതി വിഷയം കമ്മീഷൻ ഗൗരവപരമായി കാണുന്നതായും റേഡിയോളജിസ്റ്റ് തസ്തിക സൃഷ്ടിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടർ അടിയന്തരമായി ഇടപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കമ്മിഷൻ ചെയർപേഴ്സണൽ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിൽ നിർദ്ദേശിക്കുന്നത്.