കൊച്ചി. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഇല്ലെന്നും അക്കാരണത്താൽ ദിലീപ് കുറ്റവിമുക്തനാകുമെന്ന് വിചാരണ വിധിയുടെ തലേ ദിവസം ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് നടത്തിയ നിയമ നിരീക്ഷണം ശരിയായി. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻ കോടതിയാണ് കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വിട്ടയച്ചത്. ഒന്നു മുതൽ ആറ് വരെയുള്ള പ്രതികളെ കോടതി കുറ്റക്കാരായി കാണുകയും ചെയ്തു. നടിയെ ആക്രമിച്ച കേസിൽ ഉണ്ടാകുവാൻ പോകുന്ന നിർണ്ണായക വിധി എന്തായിരിക്കുമെന്ന് കോടതി വിധിയുടെ തലേ ദിവസം പങ്കെടുത്ത മാധ്യമ ചർച്ചയിലെ ചോദ്യത്തിന് നടനെതിരെ കേസിൽ കൃത്യമായ തെളിവുകൾ ഇല്ലെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് വ്യക്തമാക്കുകയും, നിയമ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്ന വിധിയാണ് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻ കോടതി ജഡ്ജി ഹണി എം വർഗീസ് പുറപ്പെടുവിച്ചിരിക്കുന്നത്
നടിയെ ലൈംഗികമായി ഉപദ്രവിക്കുവാൻ ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയവരുടെ ശിക്ഷയെ സംബന്ധിക്കുന്ന വിധി പ്രസ്താവം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിയുന്ന പിറ്റേ ദിവസം ഉണ്ടാകും.
മലയാളം, തെലുങ്ക്, തമിഴ് സിനിമയിലെ പ്രമുഖ നടി തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രയിൽ 2017 ഫെബ്രുവരി 17-ന് രാത്രിയാണ് വാഹനത്തിനുള്ളിൽ വച്ച് ലൈംഗിക അക്രമത്തിന് ഇരയാകുന്നത്. സംഭവം സമൂഹം വളരെ ഞെട്ടലോടെയാണ് കേട്ടത്. അക്രമണം നടത്തിയ പൾസർ സുനിയും സംഘവും പോലീസ് കേസ് എടുത്ത് ഒരാഴ്ചക്കകം കസ്റ്റഡിയിലായി. ആദ്യ അന്തിമ റിപ്പോർട്ടിൽ ദിലീപ് പ്രതിയായിരുന്നില്ല. പൾസർ സുനി ജയിലിൽ നിന്നും പുറത്തേയ്ക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ദിലീപിനെ ചോദ്യം ചെയ്യുകയും പിന്നാലെ രണ്ടാമത് നൽകിയ അന്തിമ റിപ്പോർട്ടിലാണ് ദിലീപിനെ എട്ടാം പ്രതി സ്ഥാനത്ത് ചേർത്തത്. വിചാരണയിൽ വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവിശ്യം സർക്കാറും കോടതിയും അംഗീകരിച്ചിരുന്നു. ഏഴര വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസിന്റെ വിധി ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 261 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സാക്ഷി വിസ്താരത്തിന് 438 ദിവസങ്ങളെടുത്തു. നൂറു കണക്കിന് രേഖകളും തൊണ്ടി മുതലുകളും വിചാരണ കോടതി പരിശോധിച്ചിരുന്നു.