anugrahavision.com

നാല് മാസത്തിൽ 131244 പേർക്ക് നായയുടെ കടിയേറ്റതായി ആരോഗ്യ വകുപ്പിന്റെ രേഖ പുറത്ത് വന്നു.

കൊച്ചി കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ മാസം വരെ 131244 പേർക്ക് കേരളത്തിൽ നായയുടെ കടിയേറ്റതായി വ്യക്തമാക്കുന്ന റിപ്പോർട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനിൽ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് ഹാജരാക്കി.
ഒരു മാസത്തിനിടയിൽ നായയുടെ കടിയേറ്റ് മൂന്ന് കുട്ടികൾ മരിച്ചത് സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ ബാലാവകാശ കമ്മീഷൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് കമ്മീഷനിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് കഴിഞ്ഞ ജനുവരിമുതൽ ഏപ്രിൽ വരെ നാല് മാസത്തിനിടയിൽ 131244 പേർക്ക് നായയുടെ കടിയേറ്റുവെന്ന റിപ്പോർട്ട് ആരോഗ്യ വകുപ്പ് ബാലാവകാശ കമ്മീഷനിൽ സമർപ്പിച്ചത്. 2024-ൽ 316793 പേർക്കും , 2023-ൽ 306427 പേർക്കും , 2022-ൽ 294032 പേർക്കും, 2021-ൽ 221379 പേർക്കും , 2020-ൽ 160483 പേർക്കും, 2019-ൽ 161055 പേർക്കും , 2018-ൽ 148899 പേർക്കും, 2017-ൽ 135749 പേർക്കും, 2016-ൽ 135217 പേർക്കും, 2015-ൽ 121693 പേർക്കും , 2014-ൽ 119191 പേർക്കും നായ്ക്കളുടെ കടിയേറ്റു.Screenshot 20250713 123306 Drive (2)
2025 ജനുവരി മുതൽ മെയ് വരെ 16 ,മരണങ്ങൾ സംഭവിച്ചു. 2024-ൽ 26, 2023-ൽ 25, 2022-ൽ 27, 2021-ൽ 11, 2020-ൽ 5, 2019-ൽ 8, 2018-ൽ 9, 2017-ൽ 8, 2016-ൽ 5, 2015-ൽ 10, 2014-ൽ 10, 2013-ൽ 11, 2012-ൽ 13 മരണങ്ങളും നായ് കടിയേറ്റ് സംഭവിച്ചു. ഇതിൽ 2025 ജനുവരി മുതൽ മെയ് വരെ നായ് കടിയേറ്റ് മരിച്ച 16 പേരിൽ 5 പേർ കുത്തിവയ്പ്പ് എടുത്തവരാണ്. 2021 മുതൽ 2024 വരെ കാലയളവിൽ നായ് കടിയേറ്റ് മരണപ്പെട്ട 89 പേരിൽ 18 പേർ പ്രധിരോധ വാക്സിൻ എടുത്തിരുന്നുവെന്നും ആരോഗ്യ വകുപ്പ് കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
നായയുടെ കടിയേറ്റ് മൂന്ന് കുട്ടികൾ മരിച്ചത് നാഡികളിലൂടെ വൈറസ് വേഗം ശരീരത്തിൽ കടന്നതിനാലെന്ന് ആരോഗ്യ വകുപ്പ്.
നായയുടെ കടിയേറ്റ് അടുത്തിടെ മൂന്ന് കുട്ടികൾ ഒരു മാസത്തിനിടയിൽ മരിച്ചത് നാഡികളിലൂടെ വൈറസ് വേഗം ശരീരത്തിൽ കടന്നതിനാലെന്ന് ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റ് വ്യക്തമാക്കി. പത്തനംതിട്ടയിലെ കോഴഞ്ചേരി , മലപ്പുറത്തെ തേഞ്ഞിപ്പലം , കൊല്ലത്തെ പത്തനാപുരം എന്നിവിടങ്ങളിൽ നടന്ന കുട്ടികളുടെ മരണ കാരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ ബാലാവകാശ കമ്മീഷൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് കമ്മിഷന് നൽകിയ റിപ്പോർട്ടിലാണ് വൈറസ് വേഗം ശരീരത്തിൽ പ്രവേശിച്ചതിനാലാണ് മരണം സംഭവിച്ചതെന്ന വിവരമുള്ളത്.
പേവിഷബാധ പ്രതിരോധ വാക്സിനുകൾ കൃത്യമായ ഡോസുകൾ എടുത്തിട്ടും മരണം സംഭവിച്ചു . വൈറസ് വേഗം ശരീരത്തിൽ പ്രവേശിച്ചതിനാൽ നൽകിയ മരുന്നുകൾ ഫലപ്രദമായില്ല എന്ന് ആരോഗ്യ വകുപ്പ് തന്നെ വിലയിരുത്തുന്നു. വൈറസിന് വേഗം നാഡിയിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നതിന് സാധിക്കുന്ന ഭാഗങ്ങളായ കഴുത്ത്, തല. കൈ എന്നീ ഭാഗങ്ങളിലാണ് മൂന്ന് കുട്ടികൾക്കും കടിയേറ്റത്. കുട്ടികളുടെ മരണം ആരോഗ്യ വകുപ്പ് അതി ഗൗരവമായിട്ടാണ് എടുത്തിട്ടുള്ളത്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ പതിമൂന്ന് വയസ്സ് പ്രായമുണ്ടായിരുന്ന പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി സ്കൂൾ ബസ് കത്ത് നിൽക്കവെയാണ് അയൽവാസിയുടെ വളർത്ത് നായയിൽ നിന്നും കടിയേറ്റത്. ഈ പ്രദേശത്ത് കഴിഞ്ഞ ഡിസംബറിൽ തന്നെ നായകൾക്ക് കുത്തിവയ്പ്പ് നൽകിയെങ്കിലും വിദ്യാർത്ഥിനിയെ കടിച്ച വളർത്ത് നായയ്ക്ക് കുത്തിവയ്പ്പ് നല്കിയിരുന്നില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഡിസംബർ 13-നാണ് കുട്ടിയെ നായ കടിച്ചത്. ഈ ഏപ്രിൽ 9-ന് കുട്ടി മരണപ്പെട്ടു. മൂന്ന് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി കൊച്ചി അമൃത ആശുപത്രിയിൽ വച്ച് മരിച്ചു.
മലപ്പുറം തേഞ്ഞിപ്പാലത്ത് 6 വയസ്സുള്ള പെൺകുട്ടി വീടിന് അടുത്തുള്ള കടയിൽ പോകവെയാണ് കഴിഞ്ഞ മാർച്ച് 29-ന് നായയുടെ കടിയേറ്റത്. ഏപ്രിൽ 29-ന് മരണം സംഭവിച്ചു. രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്. കൊല്ലം പത്തനാപുരത്ത് എട്ട് വയസ്സുള്ള പെൺകുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ട് നിൽക്കവെയാണ് കഴിഞ്ഞ ഏപ്രിൽ 8-ന് നായയുടെ കടിയേൽക്കുന്നത്. മെയ് 5-ന് തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു.
മൂന്ന് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടങ്ങളിൽ ചികിത്സ തേടിയ സർക്കാർ ആശുപത്രികളിൽ ആവിശ്യമായ പ്രധിരോധ വാക്സിൻ ഇല്ലാതിരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നതിനാൽ സർക്കാർ ആശുപത്രികളിൽ മരുന്നും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ ഇടപെടൽ വേണമെന്ന് ആവിശ്യപ്പെട്ട് കമ്മീഷനിൽ അഡ്വ. കുളത്തൂർ ജയ്‌സിങ് ആക്ഷേപവും ഫയൽ ചെയ്തു.
വിവിധ നിർദ്ദേശങ്ങൾ ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിവിധ വകുപ്പുകൾ സംയുക്തമായി നായ്ക്കളുടെ വന്ധ്യവൽക്കരണം നടത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പേവിഷബാധ ഏൽക്കുന്നവർക്ക് ആവിശ്യമായ ചികിത്സ ഉടൻ ലഭ്യമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും ബോധവൽക്കരണ പരിപാടികൾ നടത്തിവരുന്നുണ്ടെന്നും ആരോഗ്യ പ്രവർത്തകർക്ക് ആവിശ്യമായ പരിശീലനം നൽകുന്നതിന് അടിയന്തിര സ്വഭാവത്തിൽ നടപടികൾ നടത്തി വരുന്നതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം അതാത് ഏജൻസികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ആയതിൽ യാതൊരു ഗുണനിലവാര കുറവും കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് അഡ്വ . കുളത്തൂർ ജയ്‌സിങിന്റെ പരാതിയ്ക്ക് മറുപടിയായി കമ്മീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

Spread the News

Leave a Comment