ചെർപ്പുളശ്ശേരി. വള്ളുവനാട്ടിലെ ഭഗവതി ക്ഷേത്രങ്ങളിൽ ഏറെ അറിയപ്പെടുന്ന ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങ് ജൂലൈ ഏഴിന് തിങ്കളാഴ്ച നടക്കും. 10 ദിവസത്തെ നവീകരണ കലശവും പുനപ്രതിഷ്ഠ ചടങ്ങുകളും ക്രമീകരിച്ചുകൊണ്ട് വിപുലമായ പരിപാടികളാണ് ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. പുനഃപ്രതിക്ഷയ്ക്കു ശേഷവും മൂന്നുദിവസം കൂടി വേദമന്ത്രധ്വനികൾ ക്ഷേത്രത്തിൽ ഉയർന്നു പൊങ്ങും 
ജൂലൈ 10ന് അവസാനിക്കുന്ന നവീകരണ കലശ ചടങ്ങുകൾ ക്ഷേത്രം തന്ത്രിമാരായ അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടും, അണ്ടലാടി മനക്കൽ വിഷ്ണു നമ്പൂതിരിപ്പാടും മുഖ്യകാർമികത്വം വഹിച്ചാണ് ഇവിടെ നടത്തുന്നത്. ക്ഷേത്രത്തിൽ പുതിയ ബിംബ പ്രതിഷ്ഠ നടത്തുന്നതോടെ തട്ടകത്തിലെ ജനങ്ങൾക്ക് ഐശ്വര്യവും അഭിവൃദ്ധിയും വരുമെന്നാണ് പറയപ്പെടുന്നത്. ഇതുകൊണ്ടുതന്നെ നൂറുകണക്കിന് ഭക്തജനങ്ങളാണ് നവീകരണ കലശ പ്രക്രിയയിലും പുനപ്രതിഷ്ഠ ചടങ്ങുകളിലും പങ്കെടുക്കുന്നത്.
നിത്യേന കലാപരിപാടികളും ആസൂത്രണം ചെയ്തു കൊണ്ടാണ് പുനപ്രതിഷ്ഠ ചടങ്ങുകൾ നടത്തിപ്പോരുന്നത്. ചടങ്ങിന്റെ പത്താം ദിവസമായ ജൂലൈ 7 തിങ്കളാഴ്ച അനിഴം നക്ഷത്രത്തിൽ രാവിലെ പത്തിനും പതിനൊന്നിനും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ആണ് പ്രതിഷ്ഠ കർമ്മം നടത്തുക. പ്രതിഷ്ഠക്കുശേഷം പ്രസാദഊട്ട് വൈകുന്നേരം ഏഴുമണിക്ക് പനമണ്ണ ശശിയും സംഘവും അവതരിപ്പിക്കുന്ന തായമ്പക എന്നിവ ചടങ്ങിന് മാറ്റുകൂട്ടും. തുടർന്നുള്ള ദിവസങ്ങളിൽ പരിവാര പ്രതിഷ്ഠയും നടത്തും. പതിമൂന്നാം ദിവസമായ ജൂലൈ 10ന് ചടങ്ങുകൾ അവസാനിക്കും അന്നേദിവസം നടതുറന്ന് കണി കാണിച്ച് വാകച്ചാർത്ത് നടത്തി നിവേദ്യങ്ങളും പൂജകളും നടത്തും വൈകുന്നേരം 6 മണിക്ക് നടക്കുന്ന പഞ്ചവാദ്യം രാത്രിയിലെ ചുറ്റുവിളക്ക് എന്നിവയോടെ പുനപ്രതിഷ്ഠ ചടങ്ങുകൾ അവസാനിക്കും.
ഡോ പി മുരളി മോഹൻ