കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം ഡി നോൺ ക്ലിനിക്കൽ കോഴ്‌സിന് 28 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2024 അധ്യയന വർഷത്തെ പ്രവേശന നടപടികൾ ഇക്കൊല്ലം പൂർത്തിയായതുമായി ബദ്ധപ്പെട്ട വിവരങ്ങളാണിത് . സർക്കാർ മെഡിക്കൽ കോളേജുകളിൽ സംസ്ഥാന ഗവണ്മെന്റിന്റേതായ ക്ലിനിക്കൽ നോൺ ക്ലിനിക്കൽ മുഴുവൻ സീറ്റുകളിലും അഡ്മിഷൻ എടുക്കുവാൻ വിദ്യാർത്ഥികൾ എത്തി .
സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ക്ലിനിക്കൽ കോഴ്സിൽ മുഴുവൻ സീറ്റുകളിലും അഡ്മിഷൻ നടന്നു . എന്നാൽ 28 നോൺ ക്ലിനിക്കൽ സീറ്റുകളിൽ അഡ്മിഷൻ എടുക്കുവാൻ ആളില്ലാത്ത അവസ്ഥയും ഉണ്ടായി .
കേരളത്തിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിൽ 2024 അധ്യയന വർഷം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ അലോട്ട്മെന്റ് നടത്തിയത് 1428 MBBS സീറ്റുകളിലാണ് . എന്നാൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 2850 MBBS സീറ്റുകൾ ഉണ്ട്. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ മൊത്തം ഉള്ള MBBS സീറ്റുകളുടെ എണ്ണത്തിന്റെ ഇരട്ടി സീറ്റുകൾ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഉണ്ട് .
2025 അധ്യയന വർഷത്തെ നീറ്റ് പി ജി കോഴ്സിന്റെ എൻട്രൻസ് പരീക്ഷയുടെ അപേക്ഷ നൽകുവാനുള്ള തീയതി ഇന്ന് ആരംഭിക്കുകയാണ് . രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരുടെ കുറവ് സമൂഹം ഇന്ന് നേരിടുന്നുണ്ട് . സർക്കാർ മെഡിക്കൽ കോളേജുകളിൽ ബിരുദ , ബിരുദാനന്തര , സൂപ്പർ സ്പെഷ്യലിറ്റി കോഴ്സുകളിലെ സീറ്റുകളുടെ എണ്ണം രോഗികൾക്ക് ആനുപാതികമായി വർധിപ്പിക്കുവാൻ നടപടിയുമില്ല . വിദ്യാർത്ഥികൾ ആമുഖ്യം കാണിക്കുന്ന ക്ലിനിക്കൽ പി ജി കോഴ്സിന് വർഷാവർഷം നിശ്ചിത ശതമാനം സീറ്റുകൾ ഇവിടെ വർധിപ്പിക്കുവാൻ അധികൃതർ പരിശ്രമം നടത്തുന്നുമില്ലെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു.