ശബരിമല. മേൽശാന്തി തന്ത്രി കീഴ്ശാന്തി തുടങ്ങിയ മഹാന്മാരുടെ പരിക്കർമ്മികളായി 50 ലധികം ആളുകൾ സന്നിധാനത്തുണ്ട്. നട തുറന്നിരിക്കുന്ന സമയത്ത് ഇവർ ഒറ്റയ്ക്കായും കൂട്ടമായും ശ്രീകോവിലിനുള്ളിലേക്ക് കയറിപ്പോകുന്നതും ഇറങ്ങി വരുന്നതും അവസാനിപ്പിക്കണം എന്ന് ഭക്തർ പറയുന്നു. പത്തും പതിനഞ്ചും മണിക്കൂർ വരി നിന്ന ശേഷം സോപാനപ്പടിയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് ഒരു സെക്കൻഡ് നേരമാണ് അയ്യപ്പനെ കാണാനായി കിട്ടുന്നത്. ഈ സമയത്താണ് ഇതുപോലെയുള്ള പരികർമ്മികൾ അയ്യപ്പനെ മറച്ചു കൊണ്ട് ശ്രീകോവിനുള്ളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. നെയ്യ് അഭിഷേകം ഇത്തരക്കാരുടെ മുറിയിൽ നിന്നും മാറ്റിയ ഹൈക്കോടതി ഇക്കാര്യത്തിലും ഒരു തീർപ്പുണ്ടാക്കണമെന്നാണ് അയ്യപ്പഭക്തരുടെ പ്രധാന ആവശ്യം. ശബരിമലയിൽ ഒരുപാട് മാറ്റങ്ങൾ അയ്യപ്പഭക്തരോട് അഭിപ്രായം ആരാഞ്ഞ ശേഷം കൈക്കൊള്ളണമെന്നും ആവശ്യം ഉയരുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് കെ ജയകുമാർ ഇത്തരം കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും ഉടൻതന്നെ ഇതിനൊക്കെ പരിഹാരം കാണുമെന്നും അയ്യപ്പഭക്തർ കരുതുന്നു.