തിരുവനന്തപുരം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി തീർന്ന സാഹചര്യത്തിൽ പുതിയ ദേവസ്വം ബോർഡ് മണ്ഡലം മകരവിളക്ക് കാലത്തിനുമുമ്പേ സത്യപ്രതിജ്ഞ ചെയ്യണമെന്ന് സർക്കാർ തീരുമാനിച്ചു. നിലവിലുള്ള പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി കൊടുക്കണം എന്നാണ് ആദ്യം സർക്കാർ തീരുമാനിച്ചത് എങ്കിലും എസ്ഐടി അന്വേഷണത്തിൽ ദേവസ്വം ബോർഡ് ഭരണാധികാരികൾക്ക് സ്വർണ്ണകൊള്ളയിൽ പങ്കുണ്ടെന്ന് കണ്ടെത്തലിനെ തുടർന്നാണ് പുതിയ ഭരണസമിതി തിരഞ്ഞെടുക്കാൻ സർക്കാർ തീരുമാനിച്ചത്. മൂന്ന് ഒഴിവുകളാണ് ദേവസ്വം ബോർഡിലുള്ളത്. ഇതിലൊന്ന് ഈഴവരണവും, ഒന്ന് നായർ സംവരണവും, മറ്റൊന്ന് പട്ടികജാതി സംവരണവും ആണ്. എന്നാൽ പട്ടികജാതി മെമ്പറുടെ കാലാവധി ഇനിയും ബാക്കിയുണ്ട്. നായർ സംവരണം സിപിഐക്ക് അവകാശപ്പെട്ടതാണ്. തെക്കൻ ജില്ലകളിൽ ഉള്ള പാർട്ടി നേതൃത്വത്തിലുള്ള ആളുകളെയാണ് ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്ക് സർക്കാർ നിയമിക്കുന്നത്. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും ചില പേരുകൾ പരിഗണനയിലുള്ളതായി അറിയുന്നു. നേരത്തെ പ്രസിഡണ്ടായിരുന്ന എൻ വാസുവിനും, ഇപ്പോഴത്തെ പ്രസിഡന്റ് പി എസ് പ്രശാന്തിനും അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപണം വന്നതോടുകൂടി പ്രസിഡന്റ് ആയി വരുന്ന വ്യക്തിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ പാർട്ടി ആ പദവി ഏൽപ്പിക്കുകയുള്ളൂ. ശബരിമല വിഷയത്തിൽ സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയ മുൻ പ്രസിഡന്റുമാരുടെ ചെയ്തികൾ സർക്കാർ ഒരിക്കലും വച്ചുപൊറുപ്പിക്കുകയില്ല എന്നും ആരെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിന് ഇല്ല എന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു. മണ്ഡല മകരവിളക്ക് കാലത്ത് നല്ലൊരു അഴിച്ചുപണി തന്നെ ശബരിമല ഉദ്യോഗസ്ഥലത്തിലും കൊണ്ടുവരാനാണ് ദേവസ്വം വകുപ്പ് ആലോചിക്കുന്നത്. ഉത്സവത്തിന് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെ വ്യക്തമായ രൂപീകരണം സർക്കാർ ഭാഗത്തുനിന്നും ഉടൻ ഉണ്ടാവും എന്ന് തന്നെയാണ് ഭക്തരുടെ നിരീക്ഷണം.